ഇലന്തൂർ : സംസ്ഥാനത്തെ ഞെട്ടിച്ച ഇലന്തൂർ നരബലി കേസ് മറ്റൊരു ക്രൂരത നിറഞ്ഞ കൊലപാതകത്തിലേക്കു കൂടി വെളിച്ചം വീശുകയാണ്. തിരുവനന്തപുരം ജില്ലയിലെ മുട്ടത്തറ സ്വീവേജ് ട്രീറ്റ്︋മെൻ്റ് പ്ലാൻ്റില്‍ മനുഷ്യക്കാലുകള്‍ കണ്ടെത്തി ഒരു വര്‍ഷം പിന്നിടുമ്പോഴാണ് കൊലപാതകത്തിനു പിന്നിലെ ദുരൂഹത പുറത്തു വരുന്നത്. അതിനു കാരണമായതാകട്ടെ ഇലന്തൂർ നരബലി കേസും. മുട്ടത്തറയിൽ കൊല്ലപ്പെട്ടത് ആരാണെന്ന ചോദ്യം ഏറെ നാളായി പോലീസിനെ അലട്ടിയിരുന്നു. എന്നാൽ നരബലി കേസിൻ്റെ അന്വേഷണത്തിനിടയിൽ ലഭിച്ച വിവരങ്ങൾ കൊല്ലപ്പെട്ടത് തമിഴ്നാട് കന്യാകുമാരി ചിന്നമുട്ടം സ്വദേശി പീറ്റര്‍ കനിഷ്‌കര്‍(25) ആണെന്ന നിഗമനത്തിൽ പോലീസിനെ എത്തിക്കുകയായിരുന്നു. തുടർന്നു നടത്തിയ ഡിഎന്‍എ പരിശോധനയിൽ പ്രതി കനിഷ്കർ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.
സംഭവത്തില്‍ രണ്ട് പേരെ വലിയതുറ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുട്ടത്തറ പൊന്നറ പാലത്തിന് സമീപം ബംഗ്ലാദേശ് കോളനി സ്വദേശികളായ മനു എന്ന രമേഷ് (27), ഷെഹിന്‍ ഷാ(22) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. 2021 ഓഗസ്റ്റ് 16-നാണ് സ്വീവറേജ് പ്ലാൻ്റിലെ മലിനജല കിണറ്റില്‍ രണ്ടു മനുഷ്യക്കാലുകള്‍ കണ്ടെത്തിയത്. അതിനെത്തുടർന്നുള്ള അന്വേഷണം ഏകദേശം ഒരുവർഷം വരെ നീണ്ടു. ഒടുവിൽ പ്രതികൾ പിടിയിലാകുമ്പോൾ പൂർണ്ണ വിവരങ്ങളും പോലീസിന് ലഭിച്ചിരിക്കുകയാണ്.
ഓഗസ്റ്റ് 12-ന് ബംഗ്ലാദേശ് കോളനിയിലെ മനുവിന്‍റെ വീട്ടില്‍ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് പോലീസ് പറയുന്നത്. കന്യാകുമാരിയിലെ ലഹരി മാഫിയ സംഘാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് പറയുന്നത്. ലഹരിമാഫിയ തലവനായ അജിത്തിൻ്റെ സംഘത്തിലെ അംഗമാണ് കൊല്ലപ്പെട്ട കനിഷ്‌കറെന്നും പോലീസ് പറഞ്ഞു. തമിഴ്നാട്ടില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് കനിഷ്കർ.
ഇലന്തൂർ നരബലി കേസിൻ്റെ അന്വേഷണത്തിൻ്റെ ഭാഗമായി തമിഴ്‌നാട്ടിലും കേരളത്തിലും കാണാതായവരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ നീക്കമാണ് ഈ കൊലപാതക കേസിന് തുമ്പുണ്ടാക്കിയത്. അന്വേഷണത്തിൻ്റെ ഭാഗമായി കാണാതായ കനിഷ്‌കറിൻ്റെ ഫോണ്‍കോളുകൾ സെെബർ സെൽ വിശകലനം നടത്തിയിരുന്നു. ഇതാണ് പോലീസിനെ പ്രതികളിലേക്കെത്താന്‍ സഹായിച്ചത്.
കനിഷ്കറിനെ കൊലപ്പെടുത്തിയ മനു മുമ്പ് അജിത്തിൻ്റെ സംഘത്തിലുണ്ടായിരുന്നു. മനുവിൻ്റെ അമ്മയുടെ വീട് തമിഴ്നാട്ടിലാണ് സ്ഥിതി ചെയ്യുന്നത്. എന്നാൽ പിന്നീട് ഇവർ തമ്മിൽ തെറ്റിപ്പിരിയുകയായിരുന്നു. തന്നെ കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയാണ് കനിഷ്‌കര്‍ എത്തിയതെന്നാണ് മനു പോലീസിനോട് പറഞ്ഞത്. തന്നെ ആക്രമിച്ചപ്പോൾ താൻ തിരിച്ചാക്രമിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് തൻ്റെ ജീവൻ രക്ഷപ്പെട്ടതെന്നുമാണ് മനു പറയുന്നത്. അതേസമയം പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്താലേ വിവരങ്ങള്‍ വ്യക്തമാവൂ എന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍കുമാര്‍ വ്യക്തമാക്കുന്നു.































