റാന്നി: റാന്നി പുതിയ പാലം നിർമ്മാണം മുടങ്ങിയതോടെ അപ്രോച്ച് റോഡ് നിര്‍മ്മാണത്തിന് സർക്കാർ ഏറ്റെടുക്കാൻ അളന്നിട്ട ഭൂമികളില്‍ അനധികൃത നിർമ്മാണം പെരുകുന്നു. റാന്നി പെരുമ്പുഴക്കടവ് മുതൽ വൺവേ റോഡിനായി അളന്ന് കല്ലിട്ട ഭാഗത്ത് ഇപ്പോള്‍ നിരവധി കൈയ്യേറ്റങ്ങളാണ് നടക്കുന്നത്. പാലം നിർമ്മാണവുമായി സർവ്വേ ജോലികൾ നിർത്തിയിട്ട് ഒരു വർഷത്തിലധികം ആയതിനാൽ നടപടി പൂർത്തികരിക്കുവാൻ കാലങ്ങൾ കഴിയുമെന്നുള്ള ധാരണയിലാണ് അളന്ന് നിശ്ചയിച്ച സ്ഥലങ്ങൾ വീണ്ടും വ്യക്തികൾ കൈയ്യേറി തുടങ്ങിയത്. പാലത്തിന് വേണ്ടി സർക്കാർ അളന്ന് തിട്ടപ്പെടുത്തിയ സ്ഥലത്തേക്ക് ഇറക്കിയാണ് സ്വകാര്യവ്യക്തി മതിൽ നിർമ്മാണം നടത്തുന്നത്.
രണ്ടു വർഷം മുൻപ് പാലത്തിൻ്റെ തൂണിനോട് ചേർന്ന് ആറ് അടിയോളം വീതിയിൽ കൽകെട്ട് നിർമ്മിച്ച് കൈയ്യേറ്റം നടത്തിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് വീണ്ടും ഇത്തരത്തിൽ കൈയ്യേറ്റം നടക്കുന്നത്. നിർമാണത്തിലിരിക്കുന്ന പാലത്തിൻ്റെയും പഴയപാലത്തിൻ്റെയും ഇരുകരകളും സർക്കാർ പുറമ്പോക്കിലാണുള്ളത്. പല സ്വകാര്യ വ്യക്തികളും വ്യാജരേഖ ചമച്ചാണ് ഇവ കൈക്കലാക്കിയതെന്ന വാദം ശക്തമാണ്. റാന്നി പാലം നിർമ്മാണം തുടങ്ങിയിട്ട് മൂന്ന് വർഷം കഴിഞ്ഞെങ്കിലും ഒരു കരയിൽ പോലും പാലത്തിന്റെ നിർമ്മാണം പൂർത്തികരിക്കാൻ കഴിഞ്ഞിട്ടില്ല. അങ്ങാടി കരയിലും പാലത്തിന്റെ തൂണുകളുടെ നിർമാണം ബാക്കിയാണ്.