മല്ലപ്പള്ളി : താലൂക്കിന്റെ കിഴക്കൻ പ്രദേശങ്ങളിൽ അനധികൃത വിദേശ മദ്യവിൽപ്പന തകൃതിയിയായി നടക്കുന്നതായി പരാതി. കോട്ടാങ്ങൽ , കൊറ്റനാട്, എഴുമറ്റൂർ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായാണ് മദ്യവിൽപ്പന നടക്കുന്നത്. സർക്കാർ വിദേശ മദ്യ ചില്ലറ വിൽപ്പനശാലകളിൽ നിന്നും വാങ്ങുന്ന മദ്യം വിടുകളിലും റമ്പർ തോട്ടങ്ങളും മറ്റു രഹസ്യ കേന്ദങ്ങളിലും സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കും.
കുപ്പിയൊന്നിന് 200 രൂപ മുതൽ 300 രുപ വരെ അധികം നൽകിയാണ് ഇത്തരം കച്ചവടക്കാരിൽ നിന്നും മദ്യം വാങ്ങുന്നത്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ച് നൽകുന്നതിൽ നിന്നും അമിത ലാഭം ലഭിക്കുന്നതിനാൽ ഇത്തരം കച്ചവടക്കാർ ദിനംപ്രതി വർദ്ധിച്ചു വരുകയാണ്. ഓട്ടോ റിക്ഷകളിൽ മദ്യം എത്തിച്ചു നൽകുന്ന സംഘങ്ങളും ഉണ്ട്. ഇതിൽ ഏറെയും യുവാക്കളാണ്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമ്മാണവും സജീവമാണ്. മദ്യവിൽപ്പന നടക്കുന്ന സ്ഥലങ്ങളിലെ ചില റോഡുകളിൽ സന്ധ്യ സമയങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
അധികൃതരുടെ അറിവോടെയാണ് മദ്യവിൽപ്പനക്കാർ തഴച്ചുവളരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ചില പ്രദേശങ്ങളിൽ മിനി ബാറുകൾ വരെ പ്രവർത്തിക്കുന്നുണ്ട്. വ്യാപാരം കുറഞ്ഞ കടകളും പെട്ടിക്കടകളും മദ്യപാനത്തിനു വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകുന്നതായും പരാതികൾ ഉയരുന്നുണ്ട്. മദ്യപ സംഘങ്ങളുടെ വിളയാട്ടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്. എക്സൈസ്, പോലീസ് അധികാരികൾ പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.






























