എഴുമറ്റൂർ: പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും സമീപ സ്ഥലങ്ങളിലും അനധികൃത വിദേശ മദ്യവിൽപ്പന തകൃതിയിയായി നടക്കുന്നതായി പരാതി. എഴുമറ്റൂർ, ചുഴന, വാളക്കുഴി, ഇരുമ്പുഴി, തടിയൂർ, തിയാടിക്കൽ തുടങ്ങിയ പ്രദേശങ്ങളിൽ മദ്യവിൽപ്പന സജീവമാണ്. സർക്കാർ വിദേശ മദ്യ ചില്ലറ വിൽപ്പനശാലകളിൽ നിന്നും വാങ്ങുന്ന മദ്യം വീടുകളിലും റബ്ബർ തോട്ടങ്ങളിലും മറ്റു രഹസ്യ കേന്ദ്രങ്ങളിലും സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലങ്ങളിൽ എത്തിച്ചു കൊടുക്കുന്ന സംഘങ്ങളും ദിനംപ്രതി വർദ്ധിക്കുകയാണ്.
കുപ്പിയൊന്നിന് 200 രൂപ മുതൽ 300 രുപ വരെ അധികം നൽകിയാണ് ഇത്തരം കച്ചവടക്കാരിൽ നിന്നും മദ്യം വാങ്ങുന്നത്. ആവശ്യക്കാർക്ക് അവർ പറയുന്ന സ്ഥലത്ത് മദ്യം എത്തിച്ച് നൽകുന്നതിൽ നിന്നും അമിത ലാഭം ലഭിക്കുന്നതിനാൽ ഇത്തരം കച്ചവടക്കാരുടെ എണ്ണവും ദിനവും വർദ്ധിച്ചുവരുകയാണ്. ഓട്ടോ റിക്ഷകളിൽ മദ്യം എത്തിച്ചു നൽകുന്ന സംഘങ്ങളും ഉണ്ട്.
റോഡിന്റെ വശങ്ങളിൽ വാഹനങ്ങളിൽ ഇരുന്ന് മദ്യപിച്ചിട്ട് പിന്നീട് കുപ്പികളും മറ്റും റോഡിലേക്കും സമീപത്തെ പുരയിടങ്ങളിലേക്കും വലിച്ചെറിയുകയാണ്. മലയോര മേഖലകൾ കേന്ദ്രീകരിച്ച് വാറ്റ് ചാരായ നിർമ്മാണവും സജീവമാണ്. മദ്യവിൽപ്പന നടക്കുന്ന സ്ഥലങ്ങളിലെ ചിലഗ്രാമീണ റോഡുകളിൽ സന്ധ്യ സമയങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അധികൃതരുടെ അറിവോടെയാണ് മദ്യവിൽപ്പനക്കാർ തഴച്ചു വളരുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മദ്യപ സംഘങ്ങളുടെ വിളയാട്ടം കാരണം സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.