മീനാക്ഷിപുരം : മൂലക്കട കരടിപ്പാറയിൽ സാമൂഹിക മാധ്യമങ്ങളിലൂടെ ഭാഗ്യക്കുറിവിൽപന നടത്തിയ സംഭവത്തിൽ നാലുപേരെ മീനാക്ഷിപുരം പോലീസ് പിടികൂടി. കോയമ്പത്തൂർ സ്വദേശികളായ ബാലസുബ്രഹ്‌മണ്യൻ (43), ശർമിളഭാനു (28), ശ്രേയ (18), ധനലക്ഷ്മി (20) എന്നിവരാണ് പിടിയിലായത്. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ലോട്ടറി നടത്തിപ്പുകാരൻ മീനാക്ഷിപുരം സ്വദേശി മുരുകാനന്ദൻ, കെട്ടിടയുടമ മൂലക്കടസ്വദേശി ഉദയകുമാർ എന്നിവർ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ആറുപേർക്കുമെതിരേ കേസെടുത്തിട്ടുണ്ട്. മീനാക്ഷിപുരം പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെ മൂലക്കടയിലുള്ള പഴയ കോഴിഫാമിൽ പരിശോധന നടത്തുകയായിരുന്നു.
പോലീസെത്തിയ വിവരമറിഞ്ഞ ഉദയകുമാറും മുരുകാനന്ദനും ഓടി രക്ഷപ്പെട്ടു. ഇവർക്കായുള്ള അന്വേഷണം ആരംഭിച്ചതായി മീനാക്ഷിപുരം സ്റ്റേഷൻ ഇൻസ്‌പെക്ടർ ഡി. ദീപു പറഞ്ഞു. തമിഴ്‌നാടിനോട് അതിർത്തിപങ്കിടുന്ന മീനാക്ഷിപുരം, ഗോപാലപുരം, കൊഴിഞ്ഞാമ്പാറ മേഖലകളിലായി 14 പേരാണ് അനധികൃത ഭാഗ്യക്കുറി കച്ചവടവുമായി ബന്ധപ്പെട്ട് പിടിയിലായത്. സാമൂഹികമാധ്യമംവഴി ഭാഗ്യക്കുറിയെടുത്ത തമിഴ്‌നാട് സ്വദേശി ചൊവ്വാഴ്ച മീനാക്ഷിപുരത്തെത്തി സമ്മാനത്തുക വേണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയതായി പൊതുപ്രവർത്തകൻ വിളയോടി വേണുഗോപാൽ പറഞ്ഞു. വേണുഗോപാലിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കാൻ ചിറ്റൂർ ഡിവൈ.എസ്.പി. നിർദേശം നൽകിയിട്ടുണ്ട്.
അനധികൃത ഭാഗ്യക്കുറി വില്പനക്കെതിരേ പരിശോധന ശക്തമാക്കിയതോടെ, വില്പന രഹസ്യകേന്ദ്രങ്ങളിലേക്ക് മാറ്റിയതായും പരാതിയുയർന്നിട്ടുണ്ട്. ആഴ്ചകൾക്കുമുൻപ് അതിർത്തിപ്രദേശങ്ങളിൽ ഭാഗ്യക്കുറിതട്ടിപ്പ് നടത്തിയ സംഭവത്തിൽ പത്തുപേരെ മണ്ണാർഗുഡിയിൽ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച കുനിശ്ശേരി സ്വദേശികളായ നാലുപേരെ ആലത്തൂർപോലീസും അറസ്റ്റ് ചെയ്തിരുന്നു.
































