കൊച്ചി : ന്യായാധിപൻമാർ നേരിട്ട് കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ നിർദേശിച്ചിട്ടും മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്താത്തതിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. മാനസികാരോഗ്യകേന്ദ്രങ്ങളുടെ പ്രവർത്തനത്തിലെ രഹസ്യസ്വഭാവം അവസാനിപ്പിക്കുമെന്നും മാധ്യമങ്ങൾക്കടക്കം പ്രവേശനം നൽകി സാമൂഹിക ഓഡിറ്റിങിന് വിധേയമാക്കുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. സിസ്റ്റം മാറിയേ തീരൂ.. അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയെല്ലാം വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പുനൽകി.
തിരുവനന്തപുരം, തൃശ്ശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇരു ജഡ്ജിമാരും നേരത്തേ സന്ദർശിച്ചിരുന്നു. എല്ലാ കേന്ദ്രങ്ങളുടെയും അവസ്ഥ പരിതാപകരമാണെന്നും മാറ്റങ്ങൾ ഉടൻ വേണമെന്നും കോടതി ഉത്തരവിട്ടിരുന്നു. രോഗികൾക്ക് ഭക്ഷണമെത്തിക്കാൻ വാഹനം സജ്ജമാക്കണമെന്ന ചെറിയ നിർദേശംപോലും പാലിക്കപ്പെട്ടില്ലെന്ന് കോടതി പറഞ്ഞു. ജഡ്ജിമാരടക്കം വി.ഐ.പി.കൾക്ക് കാർ വാങ്ങി നൽകാൻ സർക്കാരിന് മിനിറ്റുകൾ മതി. രോഗികളും കൂട്ടിരിപ്പുകാരും സാധാരണക്കാരായതിനാൽ അവഗണിക്കപ്പെടുകയാണ് -കോടതി പറഞ്ഞു. ന്യായാധിപൻമാരുടെ സന്ദർശനത്തിനുശേഷം മാറ്റങ്ങളുണ്ടായിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചതിനെ കോടതി അംഗീകരിച്ചില്ല.
രോഗികളുടെ സ്വകാര്യതയുടെ പേരു പറഞ്ഞ് മാനസികാരോഗ്യകേന്ദ്രങ്ങളിൽ എല്ലാം രഹസ്യമാക്കുകയാണെന്ന് കോടതി പറഞ്ഞു. വിസർജ്യവും ഭക്ഷണാവശിഷ്ടവും നിറഞ്ഞ സെല്ലുകൾ യുദ്ധത്തടവറകളെക്കാൾ ഭീകരമാണ്. അതൊക്കെ നേരിൽ കണ്ടതിന്റെ ഞെട്ടലിൽ ഉറക്കം നഷ്ടപ്പെടുകയാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാനാകില്ല. നിരന്തര ഇടപെടലുണ്ടാകുമെന്നും കോടതി വ്യക്തമാക്കി. സർക്കാരിന്റെ വിശദീകരണത്തിനായി വിഷയം വ്യാഴാഴ്ചത്തേക്ക് മാറ്റി. കേസിൽ അഡ്വക്കേറ്റ് ജനറൽ ഹാജരാകണമെന്നും നിർദേശിച്ചു. തൃശ്ശൂർ മാനസികാരോഗ്യ കേന്ദ്രത്തിൽനിന്ന് രക്ഷപ്പെട്ട നേപ്പാൾ സ്വദേശി മൂന്നുപേരെ കുത്തി പരിക്കേല്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്വമേധയാ എടുത്ത ഹർജിയടക്കമാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
































