ആലപ്പുഴ : എം ലിജുവിനെതിരെ ആരോപണവുമായി ആലപ്പുഴയിൽ നടപടി നേരിട്ട കോൺഗ്രസ് നേതാവ് ഇല്ലിക്കൽ കുഞ്ഞുമോൻ രംഗത്ത്. ഷാനിമോൾ ഉസ്മാനെ തോൽപ്പിക്കാൻ എം ലിജുവും ഉന്നത നേതാവും ഗൂഢാലോചന നടത്തി. ആലപ്പുഴയിലെ റിസോർട്ടിൽ രഹസ്യ യോഗം ചേർന്നു. വ്യാപകമായി പണമിറക്കി. തെരഞ്ഞെടുപ്പിൽ തോറ്റപ്പോൾ രണ്ട് പ്രസിഡന്റുമാരെ പുറത്താക്കി തടിയൂരി.
എം ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കുഞ്ഞുമോൻ സസ്‌പെഷനിൽ ആണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജുവിനെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും ആലപ്പുഴ നഗരസഭ മുന്‍ ചെയര്‍മാനും കൗണ്‍സിലറുമായ ഇല്ലിക്കല്‍ കുഞ്ഞുമോനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡുചെയ്തു. അമ്പലപ്പുഴയില്‍ സീറ്റ് ആഗ്രഹിച്ചിരുന്ന കുഞ്ഞുമോന്‍ രഹസ്യമായി വര്‍ഗീയപ്രചരണം നടത്തുകയും ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തെന്നായിരുന്നു പരാതി.
ഡിസിസി പ്രസിഡന്റ് എം ലിജുവിനെ തെരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയിൽ കുഞ്ഞുമോൻ നൽകിയ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് അദ്ദേഹത്തെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതെന്നാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നത്. നഗരസഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായിരുന്ന കുഞ്ഞുമോനെ നേരത്തെ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.