കോന്നി : ഇന്ന് കോന്നിയിൽ ഹോട്ടലുകളും ലഘു ഭക്ഷണ ശാലകളും ഏറെയുണ്ടെങ്കിലും 1970കളിൽ കോന്നിയുടെ മുഖമുദ്രയായിരുന്നു കോന്നി നഗരത്തിൽ സ്ഥിതി ചെയ്തിരുന്ന ഇമ്പാല ഹോട്ടൽ. 1970 മുതൽ 80 വരെ കോന്നിയിൽ പ്രവർത്തിച്ചിരുന്ന ഈ ഹോട്ടലിൽ രാഷ്ട്രീയ പ്രമുഖരുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും സ്ഥിരം സന്ദർശനമാണ് കോന്നിയിലെ മറ്റ് ഹോട്ടലുകളിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കിയിരുന്നത്. ഇതിനാൽ തന്നെ ഇമ്പാല ഹോട്ടലിന് കോന്നിയിലെ എ ക്ലാസ് ഹോട്ടൽ എന്ന സ്ഥാനം ജനങ്ങളുടെ മനസ്സിൽ എപ്പോഴും ഉണ്ടായിരുന്നു. പി കെ പരമേശ്വരൻ നായരുടെ ഉടമസ്ഥതയിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നത്.
ഹോട്ടലിന് ഉള്ളിലേക്ക് കടക്കുവാൻ ധരിച്ചിരിക്കുന്ന വസ്ത്രം പ്രധാന ഘടകം ആയിരുന്നു. കോന്നി പഞ്ചായത്ത്, നിയമ സഭാ തിരഞ്ഞെടുപ്പുകളിൽ രാഷ്ട്രീയ ചർച്ചകൾ കൊടുംപിരി കൊണ്ടിരുന്നതും ഈ ഹോട്ടലിൽ ആണ്. സി പി ഐയുടെ ആദ്യകാല നേതാക്കൾ ആയ സി കെ സാലി, ആർ രവീന്ദ്രൻ, വിലങ്ങുപാറ സുകുമാരൻ, കേരള കോൺഗ്രസ് നേതാക്കളായ ജോസഫ് ജോർജ്ജ് വടക്കേടം, ആർ എസ് നായർ കോന്നിയൂർ എന്നിവരും കെ പി സി സി അംഗമായിരുന്ന കോന്നിയൂർ വരദരാജൻ മുതൽ ഒമ്നി ഈപ്പൻ വരെ ഉള്ളവരും ഈ ഹോട്ടലിൽ പ്രധാന സന്ദർശകർ ആയിരുന്നു. അന്ന് കോന്നിയിലെ ഡി എഫ് ഒ മുതൽ പോലീസ് ഉദ്യോഗസ്ഥർ വരെയും ഈ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തും.
മൂഴിയാർ – തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസിൽ ആഹാരം കഴിക്കാൻ നിർത്തുന്ന ഒരേ ഒരു ഹോട്ടൽ എന്ന പ്രത്യേകതയും ഹോട്ടൽ ഇമ്പാലക്ക് എന്നും സ്വന്തമാണ്. കോന്നിയിൽ തണ്ണിത്തോടും കൊക്കാത്തോടും അടക്കമുള്ള മലയോര മേഖലയിലുള്ളവർ കിലോമീറ്ററുകൾ കാൽ നടയായി നടന്ന് കോന്നിയിൽ എത്തി കോന്നി നാരായണ പുരം ചന്തയിൽ സാധനങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്ത ശേഷം ഈ ഹോട്ടലിൽ എത്തി വയർ നിറയെ ഭക്ഷണവും കഴിച്ച് മടങ്ങുന്ന കാഴ്ച കോന്നിയിലെ പഴയ തലമുറ എന്നും ഓർക്കുന്നുണ്ട്. റോഡ് വികസനവുമായി ബന്ധപെട്ട് ഹോട്ടൽ പൊളിച്ചുമാറ്റപ്പെട്ടതോടെ ഈ ഹോട്ടൽ കോന്നിക്കാർക്ക് ഓർമ്മയായി മാറുകയായിരുന്നു.





























