ഡൽഹി: ഇന്ത്യയിലെ ഡിജിറ്റൽ പേയ്‌മെന്റ് രംഗത്ത് സുപ്രധാന സുരക്ഷാ മാറ്റങ്ങളാണ് അടുത്ത ദിവസം വരാൻ പോകുന്നത്. ഏപ്രിൽ 1 മുതൽ എല്ലാ ഡിജിറ്റൽ ഇടപാടുകൾക്കും രണ്ട് ഘട്ടങ്ങളായുള്ള സുരക്ഷാ പരിശോധന അതായത് ടു-ഫാക്ടർ ഓതന്റിക്കേഷൻ (Two-factor authentication – 2FA) നിർബന്ധമാക്കി. നമ്മുടെ രാജ്യത്ത് വർദ്ധിച്ചുവരുന്ന ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനും പേയ്‌മെന്റ് സംവിധാനം കൂടുതൽ ശക്തമാക്കുന്നതിനുമാണ് പുതിയ നീക്കം. പുതിയ നിയമങ്ങൾ അനുസരിച്ച്, വൺ-ടൈം പാസ്‌വേഡ് (OTP), ബയോമെട്രിക് പരിശോധന, ഉപകരണം അടിസ്ഥാനമാക്കിയുള്ള സുരക്ഷാ മാർഗങ്ങൾ എന്നിവയിൽ ഏതെങ്കിലും ഡൈനാമിക് സുരക്ഷാ മാർഗങ്ങൾ നിർബന്ധമായും ഉപയോഗിച്ചിരിക്കണം.
നിലവിലുള്ള എസ്എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി സംവിധാനം മാത്രം പലപ്പോഴും ഫിഷിംഗ്, സിം സ്വാപ്പ് തുടങ്ങിയ തട്ടിപ്പുകൾക്ക് ഇരയാകാൻ സാധ്യതയുള്ളതിനാലാണ് കൂടുതൽ സുരക്ഷിതമായ ഈ രീതികൾ നടപ്പിലാക്കുന്നത്. ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് വ്യവസ്ഥയെ ആഗോള സുരക്ഷാ മാനദണ്ഡങ്ങളുമായി പൊരുത്തപ്പെടുത്തുന്നതാണ് ഈ നടപടിയെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. റിസ്ക് അടിസ്ഥാനമാക്കിയുള്ള ഈ പരിശോധനകൾ ഡിജിറ്റൽ ഇടപാടുകളിൽ ബിസിനസുകാർക്കും ഉപഭോക്താക്കൾക്കും കൂടുതൽ വിശ്വാസം നൽകുമെന്ന് ബ്രിസ്ക്പെ സിഇഒ സഞ്ജയ് ത്രിപാഠി പറഞ്ഞു.






























