റാന്നി: അവിട്ടം ജലോത്സവം സ്വാഗത സംഘം രൂപീകരണ യോഗം 28 ന് റാന്നി എൻഎസ്എസ് യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചയ്ക്ക് 2 ന് പള്ളിയോടകര പ്രതിനിധികൾ, ക്യാപ്ടൻ എന്നിവരുടെ യോഗവും 3 ന് സ്വാഗത സംഘം രൂപീകരിക്കുന്നതിനായി പഞ്ചായത്ത് പ്രസിഡന്റുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല , ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ. രാഷ്ട്രീയ പാർട്ടികൾ, സമുദായ സംഘടനാ നേതാക്കൾ, ദേവാലയ പ്രതിനിധികൾ എന്നിവരുടെ യോഗവും നടക്കും. പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇത്തവണത്തെ റാന്നി അവിട്ടം ജലോത്സവം ഓഗസ്റ്റ് 27 ന് ഉച്ചയ്ക്ക് 1.30 ന് പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രക്കടവിൽ നടക്കും.
കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് നെടുമ്പ്രയാർ വരെയുള്ള എല്ലാ പള്ളിയോടങ്ങളെയും പങ്കെടുപ്പിക്കാൻ അവിട്ടം ജലോത്സവ സമിതി യോഗം തീരുമാനിച്ചു. എല്ലാ പള്ളിയോടങ്ങൾക്കും ഗ്രാന്റും ട്രോഫിയും നൽകും. ഇതിനായി സ്പോൺസർമാരെ കണ്ടെത്തും. എല്ലാ പള്ളിയോടങ്ങൾക്കും മുൻ വർഷങ്ങളിലെ പോലെ പുല്ലൂപ്രം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ സഹകരണത്തോടെ സദ്യ നൽകും. ജലോത്സവത്തിനു മുന്നോടിയായി ഓഗസ്റ്റ് 22 ന് ഉച്ചയ്ക്കു ശേഷം വിളംബര ഘോഷയാത്ര നടക്കും. ഇരുചക്ര വാഹന പ്രശ്ചന്നവേഷ മത്സര റാലി ഉച്ചക്ക് 2 ന് പുല്ലൂപ്രം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. മേനാംതോട്ടം, പുളിമുക്ക് , പേട്ട, അങ്ങാടി, മാമുക്ക് വഴി റാന്നി പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ എത്തും.
തുടർന്നു പഞ്ചായത്തുകൾ, കുടുംബശ്രീ യൂണിറ്റുകൾ., സമുദായ സംഘടനകൾ. ദേവാലയങ്ങൾ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിളംബര ഘോഷയാത്ര ആരംഭിക്കും. മാമുക്ക് വഴി ഇട്ടിയപ്പാറയിൽ സമാപിക്കും. വള്ളംകളിക്ക് തടസ്സമായി ട്രാക്കിൽ വളർന്നു വരുന്ന മൺപുറ്റ് നീക്കുന്നതിനു ജലസേചന വകുപ്പിനു ഫണ്ട് അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗം പഴകുളം മധു എംഎൽഎ ഉദ്ഘാടനം ചെയ്തു. ജലോത്സവ സമിതി പ്രസിഡന്റ് ജേക്കബ് മാത്യു കരിങ്കുറ്റിയിൽ അധ്യക്ഷനായിരുന്നു. ചെയർമാൻ റിങ്കു ചെറിയാൻ, വർക്കിങ് പ്രസിഡന്റ് ഷൈൻ ജി. കുറുപ്പ്, പി.ആർ. പ്രസാദ്, സെക്രട്ടറി ടി.കെ.രാജപ്പൻ , ട്രഷറർ ശ്രീനി ശാസ്താംകോവിൽ, വി.കെ.രാജഗോപാൽ, സമദ് മേപ്രത്ത്. സജി നെല്ലുവേലിൽ, രവി കുന്നയ്ക്കാട്ട് എന്നിവർ പ്രസംഗിച്ചു.






























