തിരുവനന്തപുരം : കേരളം ഇനിയും രാഷ്ട്രീയക്കൊലകള്‍ക്കും , അക്രമങ്ങള്‍ക്കും സാഷ്യം വഹിക്കേണ്ടി വരും. കിര്‍മാണിയും,കൊടിയും,ആയങ്കിയുമെല്ലാം സ്വതന്ത്രരാകും. രാഷ്ട്രീയ കുറ്റവാളികള്‍ ഉള്‍പ്പെടെയുള്ള തടവുകാരുടെ ശിക്ഷാ കാലാവധി ഇളവു ചെയ്ത് വിട്ടയ്ക്കാനുള്ള ഉത്തരവ് പിണറായിയുടെ ആഭ്യന്തരവകുപ്പ് പുറത്തിറക്കി. രാഷ്ട്രീയ കുറ്റവാളികളില്‍ കൊലപാതക കേസില്‍ ഉള്‍പ്പെട്ട് 14 വര്‍ഷം ശിക്ഷ അനുഭവിക്കാത്തവര്‍ക്ക് ശിക്ഷാ ഇളവു ലഭിക്കില്ലെന്ന 2018ലെ ഉത്തരവിലെ നിര്‍ദേശം പുതിയ ഉത്തരവില്‍ ഒഴിവാക്കി. ഇതോടെ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പല രാഷ്ട്രീയ തടവുകാര്‍ക്കും ശിക്ഷാ ഇളവു ലഭിക്കുന്ന സാഹചര്യം ഉണ്ടാകും. കഴിഞ്ഞ മാസം 23ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ശിക്ഷാ ഇളവിന് അനുമതി നല്‍കിയത്.
ശിക്ഷയുടെ കാലാവധി കണക്കാക്കി 15 ദിവസം മുതല്‍ ഒരു വര്‍ഷം വരെ ഇളവ് ലഭിക്കും. മറ്റു ജീവപര്യന്തം തടവുകാര്‍ക്ക് പരമാവധി ഒരുവര്‍ഷം വരെ ഇളവ് അനുവദിക്കാം. നിലവില്‍ രാഷ്ട്രീയ കുറ്റവാളികള്‍ക്ക് ആര്‍ക്കും ഇളവു നല്‍കിയിരുന്നില്ല. കൊലപാതകം, വധഗൂഢാലോചന, വധശ്രമം തുടങ്ങിയ കേസുകളില്‍ ശിക്ഷിക്കപ്പെട്ട രാഷ്ട്രീയ കുറ്റവാളികള്‍ക്കും പുതിയ ഉത്തരവിലൂടെ ഇളവ് ലഭിക്കും.
റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ തടവുകാര്‍ക്ക് ശിക്ഷാ ഇളവ് അനുവദിക്കാറുണ്ട്. അതിന്‍റെ ഭാഗമായാണ് മാനദണ്ഡങ്ങള്‍ തയാറാക്കിയത്. കുട്ടികളെയും സ്ത്രീകളെയും ലൈംഗികമായി ഉപദ്രവിച്ചവര്‍, ലഹരിമരുന്നു കേസുകളില്‍പ്പെട്ടവര്‍, രാഷ്ട്രീയ കുറ്റവാളികള്‍ അടക്കമുള്ളവര്‍ക്കാണ് ശിക്ഷാ ഇളവ് നേരത്തേ അനുവദിക്കാതിരുന്നത്.ആഭ്യന്തര വകുപ്പിന്‍റെ 2018ലെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ ഇളവിനുള്ള കാലാവധി ശിക്ഷാകാലത്തിന്‍റെ പകുതിയോ പരമാവധി രണ്ടു വര്‍ഷം വരെയോ എന്നാണ് തീരുമാനിച്ചിരുന്നത്. ഇതനുസരിച്ച് 4 വര്‍ഷം ശിക്ഷ ലഭിച്ചവര്‍ക്കും രണ്ടുവര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങാന്‍ കഴിയുമായിരുന്നു. അതു തടയാനാണ് ഓരോ വര്‍ഷത്തെയും ഇളവിനുള്ള പട്ടിക തയാറാക്കുന്നത്.
കുട്ടികളെയും സ്ത്രീകളെയും കൊലപ്പെടുത്തിയവര്‍, 65 വയസ്സിനു മുകളിലുള്ളവരെ കൊലപ്പെടുത്തിയവര്‍, സ്ത്രീകളെയും കുട്ടികളെയും ശാരീരികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയവര്‍, വര്‍ഗീയ സംഘര്‍ഷങ്ങളുടെ ഭാഗമായി കൊലപാതകം നടത്തി ശിക്ഷ അനുഭവിക്കുന്നവര്‍, കള്ളക്കടത്തിനിടെ കൊലപാതകം നടത്തിയവര്‍, ഡ്യൂട്ടിക്കിടെ സര്‍ക്കാര്‍ ജീവനക്കാരെ കൊലപ്പെടുത്തിയവര്‍, പ്രഫഷനല്‍വാടക കൊലയാളികള്‍, എന്‍ഡിപിഎസ് കേസില്‍ ഉള്‍പ്പെട്ടവര്‍, മറ്റു സംസ്ഥാനങ്ങളിലെ കോടതികള്‍ ശിക്ഷിച്ചവര്‍, ശിക്ഷ അനുഭവിക്കുന്ന വിദേശികള്‍, ശിക്ഷാ ഇളവ് നല്‍കരുതെന്ന് കോടതികള്‍ നിര്‍ദേശിച്ചവര്‍, പോക്‌സോ കേസുകളില്‍ ഉള്‍പ്പെട്ടവര്‍, ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍, സ്ത്രീധന തര്‍ക്കത്തില്‍ കൊലപാതകം നടത്തിയവര്‍, ഇരട്ടക്കൊലപാതക കേസിലെ പ്രതികള്‍, പരോളിലിരിക്കെ കൊല നടത്തിയവര്‍, ജയിലിനുള്ളില്‍ കൊലപാതകം നടത്തിയവര്‍, തീവ്രവാദ ആക്രമണത്തിനിടെ കൊലപാതകം നടത്തിയവര്‍, മദ്യദുരന്തത്തില്‍ ആളുകള്‍ മരിച്ചതിനെ തുടര്‍ന്ന് ശിക്ഷിക്കപ്പെട്ടവര്‍, ആസിഡ് ആക്രമണം നടത്തിയവര്‍ തുടങ്ങിയ കുറ്റവാളികള്‍ക്ക് ശിക്ഷാ ഇളവിന് അര്‍ഹതയില്ല.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.































