ഇസ്‍ലാമാബാദ്: അനിശ്ചിതത്വം തുടരുന്ന പാകിസ്താനിലെ പൊതുതിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ചിരവൈരികളും മുൻപ്രധാനമന്ത്രിമാരുമായ ഇമ്രാൻ ഖാനും നവാസ് ഷരീഫും രംഗത്ത്. ആർക്കും കേവലഭൂരിപക്ഷം ലഭിക്കാതെ ത്രിശങ്കുസഭയായതോടെ സ്വതന്ത്രരെ റാഞ്ചി സർക്കാരുണ്ടാക്കാൻ പ്രധാനകക്ഷികൾ നീക്കംതുടങ്ങി. ഇത് വ്യാപകമായ രാഷ്ട്രീയകുതിരക്കച്ചവടത്തിന് വഴിയൊരുക്കുമെന്ന ആശങ്കയുയർന്നു. പ്രതിസന്ധി തിരിച്ചറിഞ്ഞ് ഐക്യസർക്കാർ രൂപവത്കരിക്കാൻ തയ്യാറാകണമെന്ന് സൈനികമേധാവി ജനറൽ സയ്യിദ് അസിം മുനീർ അഭ്യർഥിച്ചു.
പാകിസ്താൻ തെഹ്‍രികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടിയുടെ നേതാവും മുൻ പ്രധാനമന്ത്രിയുമായ ഇമ്രാൻ ഖാൻ ജയിലിൽനിന്ന് നിർമിതബുദ്ധിയുടെ (എ.ഐ.) സഹായത്തോടെ വിജയം അവകാശപ്പെട്ടുകൊണ്ടുള്ള വീഡിയോ സന്ദേശം പുറത്തുവിട്ടു. സൈന്യത്തിന്റെ പിന്തുണയുള്ള നവാസ് ഷെരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗ്-നവാസ് (പി.എം.എൽ.-എൻ.) പാർട്ടിയും വിജയം അവകാശപ്പെട്ട് രംഗത്തുണ്ട്.





























