ഡൽഹി : പൊതുമുതൽ നശിപ്പിക്കപ്പെട്ടാൽ അതിന്റെ വിപണിമൂല്യത്തിന് തുല്യമായ തുകതന്നെ പിഴയായി ചുമത്തണമെന്ന് നിയമകമ്മിഷൻ ശുപാർശചെയ്തു. കുറ്റം ചെയ്തവർക്കും അതിന് ആഹ്വാനംചെയ്തവർക്കും ഒരേശിക്ഷതന്നെ നൽകണം. ഇത്തരം കേസുകളിലെ പ്രതികൾക്ക് ജാമ്യം നൽകുമ്പോൾ, നശിപ്പിക്കപ്പെട്ട പൊതുമുതലിന്റെ വിപണിമൂല്യം കോടതിയിൽ കെട്ടിവെക്കാൻ നിബന്ധനവെക്കണം. മൂല്യം കണക്കാക്കാൻ സാധിക്കാത്ത വസ്തുവാണെങ്കിൽ കേസിന്റെ സാഹചര്യം പരിഗണിച്ച് കോടതി മൂല്യം നിശ്ചയിക്കണമെന്നും കമ്മിഷൻ ശുപാർശചെയ്തു.
കർണാടക ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ 22-ാം നിയമ കമ്മിഷന്റെ 284-ാം റിപ്പോർട്ടിലാണ് 1984-ലെ പൊതുമുതൽ നശിപ്പിക്കൽ തടയൽ നിയമത്തിൽ ഭേദഗതികൾ വേണമെന്ന് ശുപാർശചെയ്യുന്നത്. ഏതെങ്കിലും സംഘടന ആഹ്വാനംചെയ്ത പ്രതിഷേധമോ ഹർത്താലോ ബന്ദോ നടത്തുമ്പോഴാണ് പൊതുമുതൽ നശിപ്പിക്കപ്പെട്ടതെങ്കിൽ അതിന്റെ ഭാരവാഹികളെയും കുറ്റക്കാരാക്കണമെന്നും വ്യക്തമാക്കി.





























