ഇടുക്കി: ഉടുമ്പൻചോലയ്ക്കടുത്ത് ചെമ്മണ്ണാറിൽ പിഞ്ചുകുഞ്ഞിനെ തോട്ടുവക്കിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ഞെട്ടലിൽനിന്ന് മുക്തരാകാതെ നാട്ടുകാർ. പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടിയ മൃതശരീരം രാത്രി ഒൻപതരയോടെയാണ് ചെമ്മണ്ണാർ സെയ്ന്റ് സേവ്യേഴ്‌സ് പള്ളിയിലെത്തിച്ചത്. അന്തിമോപചാരമർപ്പിക്കാൻ രാത്രിയെയും മഴയെയും അവഗണിച്ച് നാട്ടുകാർ തടിച്ചുകൂടിയിരുന്നു. ചെമ്മണ്ണാർ ടൗണിനടുത്ത് ചെമ്മണ്ണാർ ഗ്യാപ്പ് റോഡിനോടുചേർന്നാണ് കുട്ടിയുടെ അമ്മ ചിഞ്ചുവിന്റെ കുടുംബവീട്. പ്രസവസംബന്ധമായാണ് ഈട്ടിത്തോപ്പിലെ ഭർത്തൃവീട്ടിൽനിന്ന് ചിഞ്ചു ചെമ്മണ്ണാറിലെ സ്വന്തം വീട്ടിലെത്തിയത്. കുട്ടിയുടെ മുത്തച്ഛൻ സലോമോൻ ടൗണിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ്.
നാട്ടുകാർക്കെല്ലാം ഈ കുടുംബത്തെപ്പറ്റി നല്ല അഭിപ്രായമാണുള്ളത്. കുട്ടിക്കൊപ്പം അവശനിലയിൽ കണ്ടെത്തിയ മുത്തശ്ശി ജാൻസിക്കൊപ്പമായിരുന്നു കൂടുതൽ സമയവും കുഞ്ഞ് കഴിഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തൊഴിലുറപ്പ്, തോട്ടംജോലികൾക്ക് ജാൻസി പോയിരുന്നു. വിവാഹം കഴിഞ്ഞ് നാലുവർഷത്തോളം കാത്തിരുന്ന് കിട്ടിയ ആൺകുട്ടിയെയാണ് വിധി കവർന്നെടുത്തത്. മരിക്കുമ്പോൾ കുഞ്ഞിന് 59 ദിവസം മാത്രമായിരുന്നു പ്രായം. മാസം തികയാതെ ജനിച്ച കുഞ്ഞിനെ വളരെയധികം ലാളിച്ചും സംരക്ഷിച്ചുമായിരുന്നു കുടുംബം കഴിഞ്ഞത്. അതിനാൽത്തന്നെ നാട്ടുകാർക്കും കുഞ്ഞിന്റെ വേർപാട് ഉൾക്കൊള്ളാനായിട്ടില്ല. കുഞ്ഞിനെ കാണാതാകുകയും പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സമയംവരെ ചിഞ്ചുവിനെ കുഞ്ഞിന്റെ മരണവിവരം അറിയിച്ചിരുന്നില്ല.
നേരിയ ശ്വാസതടസ്സം ഉണ്ടെന്നായിരുന്നു പറഞ്ഞ്. വൈകീട്ട് മൂന്നരയോടെ കുഞ്ഞിന്റെ മരണവിവരം അറിയിച്ചതോടെ പൊട്ടിക്കരഞ്ഞ ചിഞ്ചുവിനെ ആശ്വസിപ്പിക്കാൻ ഭർത്താവ് സിജോയും ബന്ധുക്കളും പാടുപെടുകയായിരുന്നു.





























