റാഞ്ചി: ജാർഖണ്ഡിൽ 13കാരിയെ അമ്മ ആചാരത്തിന്റെ ഭാഗമായി ബലി നൽകി. ഹസാരിബാഗ് ജില്ലയിലെ കുസുംഭ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം. 13 വയസ്സുകാരിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മയെയും മന്ത്രവാദിയെയും സഹായിയെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മ രശ്മി ദേവി (35), മന്ത്രവാദിയായ 55 കാരിയായ ശാന്തി ദേവി, 40 കാരനായ ഭീം റാം എന്നിവരെ കസ്റ്റഡിയിലെടുത്തതായി പറഞ്ഞു. രശ്മി ദേവിയുടെ ഭർത്താവ് മുംബൈയിൽ ജോലി ചെയ്യുന്ന ഒരു കുടിയേറ്റ തൊഴിലാളിയാണെന്ന് പോലീസ് പറഞ്ഞു.
മാർച്ച് 24 ന് രാത്രി രാമനവമി ആഘോഷങ്ങൾക്കിടെ ഗ്രാമത്തിൽ മംഗള ശോഭായാത്ര നടക്കുന്നതിനിടെയാണ് കുറ്റകൃത്യം നടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പെൺകുട്ടി അമ്മയോടൊപ്പം ഘോഷയാത്ര കാണാൻ പോയിരുന്നെങ്കിലും വീട്ടിലേക്ക് തിരിച്ചെത്തിയില്ല. അടുത്ത ദിവസം ഗ്രാമത്തിനടുത്തുള്ള കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെടുത്തു. പെൺകുട്ടി ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടുവെന്ന് ആരോപിച്ച് അമ്മ ആദ്യം അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, പോസ്റ്റ്‌മോർട്ടവും ഫോറൻസിക് പരിശോധനകളും ലൈംഗികാതിക്രമം നിഷേധിച്ചതോടെ അന്വേഷണത്തിന്റെ ദിശ മാറി.






























