കൊച്ചി : എറണാകുളം കാക്കനാട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഏഴ് അസം സ്വദേശികൾ പോലീസ് പിടിയിലായി. അസം സ്വദേശിയായ 15 വയസ്സുകാരിയാണ് ഈ ക്രൂരമായ അതിക്രമത്തിന് ഇരയായത്. കഴിഞ്ഞ ഏപ്രിൽ 16-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തുക്കളെ പരിചയപ്പെടുത്താം എന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ കാക്കനാടുള്ള ഒരു ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് ജ്യൂസിൽ മയക്കുമരുന്ന് കലർത്തി നൽകി ബോധരഹിതയാക്കിയ ശേഷം പ്രതികൾ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി.
സംഭവ ശേഷം പീഡനവിവരം പെൺകുട്ടി തന്റെ മാതാവിനോട് വെളിപ്പെടുത്തി. ഇതിനെത്തുടർന്ന് പ്രതികൾ പെൺകുട്ടിയെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭീഷണിയും പെൺകുട്ടിയുടെ മോശമായ മാനസികാവസ്ഥയും പരിഗണിച്ച് മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതി ലഭിച്ചതിനെത്തുടർന്ന് പോലീസ് നടത്തിയ ഊർജ്ജിതമായ അന്വേഷണത്തിലാണ് ഏഴ് പ്രതികളും വലയിലായത്. ഇവരിൽ രണ്ടുപേരെ കൊച്ചിയിൽ നിന്നും, ഒളിവിൽ പോയ ബാക്കി പ്രതികളെ അസമിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. അസമിൽ നിന്ന് അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് രാവിലെ കൊച്ചിയിൽ എത്തിച്ചു






























