കോന്നി : വേനൽ കാലം ആയതോടെ കോന്നിയുടെ വനമേഖലയോട് ചേർന്ന ജനവാസ മേഖലകളിൽ മ്ലാവ്, മൂട്ട ശല്യം വ്യാപകമാകുന്നു. കാട്ടു പന്നി, മ്ലാവ് തുടങ്ങിയ വന്യ ജീവികളുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇത്തരം മൂട്ടകൾ മനുഷ്യർക്ക് വലിയ ഭീഷണിയാവുകയാണ്. ചെറിയ പ്രാണികൾ ആയ ഇവ മനുഷ്യ ശരീരത്തിൽ കടിക്കുമ്പോൾ അസഹ്യമായ ചൊറിച്ചിലും വേദനയും ഉണ്ടാവുകയും തുടർന്നുള്ള ദിവസങ്ങളിൽ കടുത്ത പനിയും തലവേദനയും ഉണ്ടാകുന്നതാണ് മ്ലാവ് മൂട്ട കടിക്കുമ്പോൾ ഉണ്ടാകുന്ന ദോഷവശങ്ങൾ. ശരീരത്തിൽ പലപ്പോഴും ചെവിക്കുള്ളിൽ ഉൾപ്പെടെ മർമ്മ സ്ഥാനങ്ങളിൽ ആണ് ഇവറ്റകൾ കടിക്കുക. ചെവിക്കുള്ളിൽ കടിക്കുന്നത് ഗുരുതരമായ അവസ്ഥയിലേക്കും നമ്മെ കൊണ്ടെത്തിക്കും.
മൂട്ടകൾ നായ, പൂച്ച, കന്നുകാലികൾ തുടങ്ങിയ വളർത്ത് മൃഗങ്ങളെ ആണ് കൂടുതലായി ബാധിക്കുന്നത്. പിന്നീട് ഇതുമായി അടുത്ത് ഇടപെഴകുന്ന മനുഷ്യരിലേക്കും മൂട്ടകൾ പടരുന്നു. മനുഷ്യ ശരീരത്തിൽ കടിക്കുന്ന മൂട്ടകളെ കൈകൾ കൊണ്ട് ഇളക്കി കളയുവാൻ ശ്രമിച്ചാൽ ഇതിന്റെ പല്ലുകൾ ശരീരത്തിൽ ആഴ്ന്നിറങ്ങുകയും ഇത് പിന്നീട് പഴുത്ത് വൃണം രൂപപെടുകയും ചെയ്യും. സാനിറ്റയ്സർ, പുകയില തുടങ്ങിയവ മൂട്ടകളെ ശരീരത്തിൽ നിന്നും ഇളക്കി കളയാൻ ഫലപ്രദമാണ്. 2020 വർഷത്തിൽ കോന്നിയിലെ വിവിധ പഞ്ചായത്തുകളിൽ മൂട്ട ശല്യം വർധിച്ചതിനെ തുടർന്ന് ജില്ലാ കളക്റ്റർ അടക്കമുള്ളവർ ഇടപെട്ട് നടപടികൾ സ്വീകരിച്ചിരുന്നു.





























