ഗ്വാളിയോര്‍ : കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്‍റി വൈറല്‍ മരുന്നായ റെംഡിസിവിറുമായി വരികയായിരുന്നു വിമാനം ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി. മധ്യപ്രദേശ് സര്‍ക്കാര്‍ വിമാനമാണ് വ്യാഴാഴ്ച അപകടത്തില്‍പ്പെട്ടത്. ലാന്‍ഡിംഗിനിടയില്‍ പൈലറ്റിനും സഹ പൈലറ്റിനും പരിക്കേറ്റു.
വിമാനത്തില്‍ കൊണ്ടുവരികയായിരുന്ന റെംഡിസിവിർ മരുന്ന് സുരക്ഷിതമാണെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പിടിഐയോട് വിശദമാക്കി. ഇന്നലെ വ്യാഴാഴ്ച രാത്രി 8.30ഓടെയാണ് സംഭവം. ഗ്വാളിയോറിലെ മഹാരാജ്പുര വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടയിലാണ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി മാറിയത്. സംസ്ഥാനത്ത് കൊവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന റെംഡിസിവിറലില്‍ കുറവുണ്ടായതിന് പിന്നാലെയാണ് മരുന്ന് എത്തിക്കുന്നതിനായി വിമാനങ്ങളുടെ സേവനം ഉപയോഗിച്ചത്.
സമാനമായ സംഭവത്തില്‍ നാഗ്പൂരില്‍ നിന്ന് ഹൈദരബാദിലേക്ക് രോഗിയുമായി വരുന്ന വിമാനം മഹാരാഷ്ട്രയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബെല്ലി ലാന്‍ഡിംഗ് ചെയ്യേണ്ടി വന്നിരുന്നു. നാഗ്പൂരില്‍ നിന്ന് ടേക്ക് ഓഫ് ചെയ്യുമ്പോള്‍ മുന്നിലെ ടയറുകള്‍ നഷ്ടമായതിന് പിന്നാലെ എയര്‍ ആംബുലന്‍സ് മുംബൈയില്‍ അടിയന്തിരമായി ഇറക്കുകയായിരുന്നു.