തിരുവനന്തപുരം : ഒരു ബഹുവര്‍ണ്ണ പോസ്റ്ററിന് പത്ത് രൂപ നിരക്കില്‍ അടിച്ചുകൂട്ടിയത് ആയിരക്കണക്കിന് എണ്ണം. ഒന്നിനും ഒരുകുറവ് ഉണ്ടാകരുതെന്ന് കരുതിയ എൻ.പീതാംബര കുറുപ്പിന് തെറ്റി. വന്‍ തുക മുടക്കി പ്രിന്റ് ചെയ്ത ബഹുവര്‍ണ്ണ പോസ്റ്ററുകള്‍ കെട്ടുപോലും പൊട്ടിക്കാതെ ചെന്നെത്തിയത് പലചരക്കുകടയിലും ബേക്കറിയിലും. യു.ഡി.എഫിലെ തെരഞ്ഞെടുപ്പ് അട്ടിമറികള്‍ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുകയാണ്.
പ്രവര്‍ത്തനത്തിലെ പാളിച്ചകളും ഗുരുതര ആരോപണങ്ങളുമായി ചാത്തന്നൂരിലെ യുഡിഎഫ് സ്ഥാനാർഥിയും കോൺഗ്രസ് നേതാവുമായ എൻ.പീതാംബര കുറുപ്പും രംഗത്തെത്തി. താൻ മത്സരിച്ച ചാത്തന്നൂരിൽ മാത്രമല്ല ഇതു നടന്നിട്ടുള്ളതെന്നും കേരളമാകെ ഇത്തരം നികൃഷ്ട നടപടികള്‍ ഉണ്ടായിട്ടുണ്ടെന്നും പീതാംബര കുറുപ്പ് പറയുന്നു. മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും ഉമ്മൻചാണ്ടിയെയും പഴി ചാരിയിട്ട് കാര്യമില്ല. ഡിസിസി, ബ്ലോക്ക് , മണ്ഡലം തലത്തിൽ ഈ നീക്കം നടത്തിയവരെയാണ് കണ്ടെത്തേണ്ടത്. ജില്ലയിൽ മിഡിൽ തല നേതാക്കളാണ് വോട്ടു മറിക്കലിന് പിന്നിൽ – കുറുപ്പ് പറഞ്ഞു.
കെപിസിസിയ്ക്കെതിരെ വാളെടുക്കും മുമ്പ് വോട്ടുചോർത്തുന്നതിനായി ശ്രമം നടത്തി പാർട്ടിയ്ക്കെതിരെ പ്രവർത്തിച്ച ഇടത്തരം നേതാക്കളെക്കുറിച്ച് അന്വേഷിക്കണം. ഇതിനായി താഴെത്തട്ടിലെ നേതാക്കളുടെ അഭിപ്രായം കേൾക്കണം. സ്ഥാനാർഥികളോടും കാര്യങ്ങൾ ചോദിച്ചറിയണം. പാർലമെന്റ് – തദ്ദേശ തെരഞ്ഞെടുപ്പിൽ മുന്നേറിയ ബൂത്തുകളിൽ എന്തുകൊണ്ട് ഇപ്പോൾ വോട്ടുകുറഞ്ഞു, മറിച്ചതാര് എന്ന് അന്വേഷിക്കേണ്ടത് കെപിസിസിയുടെ നേതാക്കൾക്കെതിരെ വാളെടുത്തിട്ടല്ല. ബുത്ത് തലത്തിൽ ഇതിന് നേതൃത്വം കൊടുത്തയാളെയും ഡിസിസി തലത്തിൽ ഇതിന് നിർദേശം കൊടുത്തയാളെയുമാണ് കണ്ടെത്തേണ്ടത് – പീതാംബരകുറുപ്പ് പറഞ്ഞു.
ചാത്തന്നൂരിൽ തന്നെ തോൽപിച്ചതിന് പിന്നിൽ കോൺഗ്രസിലെ ചിലരുടെ ദുരൂഹമായ പ്രവർത്തനമുണ്ടെന്ന അഭിപ്രായവും പീതാംബരകുറുപ്പ് പറയുന്നു. ഡിസിസിയുടെ ചില നേതാക്കളെ റാഞ്ചിക്കൊണ്ട് പോയി ചിലർ. അവർ ജനങ്ങൾക്ക് ബോധ്യപ്പെടുന്ന വിധം മാറി നിന്നാണ് പ്രവർത്തിച്ചത്. അതോടെ വോട്ടു ചോർന്നു. ചാത്തന്നൂർ മണ്ഡലത്തിൽ ഉൾപ്പെടെ യുഡിഎഫിന്റെ എതിരാളികൾക്കു വേണ്ടി പ്രവർത്തിച്ച കോൺഗ്രസ് നേതാക്കളെയും കാണാൻ കഴിഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റായിരുന്ന തനിക്ക് കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലെയും കോൺഗ്രസ് നേതാക്കളുടെ ഇത്തരത്തിൽ പരാതി കേൾക്കേണ്ടിവരുന്നു. ഒരോ മണ്ഡലത്തിലും ഇത്തരത്തിൽ യുഡിഎഫ് വിരുദ്ധ പ്രവർത്തനത്തിന് ജില്ലാ–ബ്ലോക്ക് മണ്ഡലം തലത്തിലെ നേതാക്കൾ തന്നെ നേതൃത്വം വഹിച്ചുവെന്നതാണ് സങ്കടമുള്ള കാര്യം.
മുകൾത്തട്ടിൽ മാത്രം മാറ്റം വരുത്തിയാൽ എക്കാലവും ഇത്തരം നീക്കം നടത്തി പാർട്ടിയെ നശിപ്പിക്കുന്ന വൈതാളികൻമാർ രക്ഷപ്പെടും. അതുകൊണ്ട് തോറ്റ സ്ഥാനാർഥികൾക്ക് പറയാനുളളതും കേൾക്കണം. നേതൃത്വത്തിനെതിരെ എടുത്തുചാടി തീരുമാനമെടുക്കേണ്ട, എല്ലാം ഡൽഹിയിൽ നിന്നും തീരുമാനം എടുക്കുകയുമല്ല വേണ്ടത്. പാർട്ടിയൂടെ വേരുകളായ ബൂത്തിലേക്ക് പോയി പരിശോധിക്കണം. മണ്ഡലം തലത്തിൽ ചെല്ലുമ്പോഴറിയാം. വോട്ടുചോർന്നതിന്റെ വഴി – അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഏറ്റവും നല്ല പ്രതിപക്ഷനേതാവായി രമേശ് ചെന്നിത്തല ഉയർന്നു പ്രവർത്തിച്ചു. ഉമ്മൻചാണ്ടിയും കേരളം മുഴുവൻ ഓടി നടന്നു. ഹൈക്കമാൻഡിന്റെ ശ്രദ്ധയുമുണ്ടായി, എന്നിട്ടും വോട്ടുമറിഞ്ഞെങ്കിൽ അതിന് ഉത്തരവാദികൾ മുകളില്ല. താഴെയിരിക്കുന്നവരുമുണ്ട്. കേരളത്തിൽ വ്യാപകമായ വർഗീയവൽക്കരണം ഈ തെരഞ്ഞെടുപ്പിൽ കണ്ടു. ബിജെപിയുടെ സ്വാധീനവും സിപിഎമ്മിന്റെ തന്ത്രവും ഇതിന്റെ പിന്നിലുണ്ടായിരുന്നുവെന്നും പീതാംബരകുറുപ്പ് പറഞ്ഞു.