ഥാര്‍: മധ്യപ്രദേശിൽ യുവാവിനെ ഭാര്യയും കാമുകനും ചേർന്ന് കൊട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തി. മോഷണത്തിനിടെയുള്ള കൊലപാതകമായി ആദ്യം കരുതിയ കേസിൽ നിർണായക വഴിത്തിരിവാണ് പിന്നീടുണ്ടായത്. കൊട്ടേഷന് നല്കിയ പ്രിയങ്ക പുരോഹിത് , കമലേഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ ഥാർ ജില്ലയിലെ ഗോണ്ടിഖേദചരൺ ഗ്രാമത്തിലാണ് നടുക്കുന്ന സംഭവം. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് 27 കാരിയായ പ്രിയങ്ക പുരോഹിത് സ്വന്തം ഭർത്താവ് ദേവ്കൃഷ്ണയെ കൊട്ടേഷൻ കൊടുത്ത് കൊന്നത്. കാമുകനായ കമലേഷാണ് വാടക കൊലയാളിയായ സുരേന്ദ്രയ്ക്ക് കൊട്ടേഷൻ നൽകിയത്. ഒരു ലക്ഷം രൂപയും നൽകി.
ദിവസങ്ങൾക്ക് മുൻപ് വീട്ടിൽ മൂന്നു നാല് അക്രമികളെത്തി ഭർത്താവിനെ കൊന്ന് മൂന്നര ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നുവെന്നായിരുന്നു പ്രിയങ്ക പോലീസിനോട് പറഞ്ഞത്. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണ കാരണം. എന്നാൽ പോലീസ് പരിശോധനയിൽ വീടിനകത്ത് ആഭരണങ്ങൾ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. സാഹചര്യ തെളിവുകളും ഭാര്യയുടെ മൊഴി കള്ളമാണെന്ന സംശയം ബലപ്പെടുത്തി. തുടർന്ന് 6 മണിക്കൂർ തുടർച്ചയായി പ്രിയങ്കയെ ചോദ്യം ചെയ്തതോടെ യഥാർത്ഥ കാരണം വ്യക്തമായി, പ്രിയങ്കയുടെ മൊബൈലിലെ തെളിവുകളും കേസിൽ നിർണായകമായി.





























