മധുര : ഇന്ത്യയിൽ രണ്ട് ഒമിക്രോൺ കേസുകൾ കണ്ടെത്തിയ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് തമിഴ്നാട്. വാക്സിൻ എടുക്കാത്തവരെ അടുത്ത ആഴ്ച മുതൽ മാളുകളിലും ഷോപ്പിംഗ് കോംപ്ലക്സുകളിലും മറ്റ് പൊതു സ്ഥലങ്ങളിലും പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട്ടിലെ മധുര പ്രഖ്യാപിച്ചു. ഒരു ഡോസ് വാക്‌സിനെങ്കിലും എടുക്കാൻ ഒരാഴ്‌ചത്തെ സമയം ജനങ്ങൾക്ക് നൽകിയിരുന്നു. വാക്‌സിൻ എടുക്കാത്തവരെ ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ, മറ്റ് വാണിജ്യ സ്ഥാപനങ്ങൾ തുടങ്ങിയ പൊതു സ്ഥലങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കില്ല – മധുര കളക്ടർ അനീഷ് ശേഖർ പറഞ്ഞു.
അതേസമയം സിംഗപ്പൂരിൽ നിന്നും യുണൈറ്റഡ് കിംഗ്ഡത്തിൽ നിന്നും തമിഴ്‌നാട്ടിൽ എത്തിയ ഒരു കുട്ടി ഉൾപ്പെടെ മൂന്ന് അന്താരാഷ്ട്ര വിമാന യാത്രക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊറോണ വൈറസിന്റെ ഏറ്റവും പുതിയ വകഭേദം ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ സാമ്പിളുകൾ ജീനോം സീക്വൻസിംഗിനായി അയച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാനത്ത് 711 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു. രണ്ട് ഒമൈക്രോൺ കേസുകൾ കണ്ടെത്തിയ കർണാടകയും സമാന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു. മാളുകൾ, തിയേറ്ററുകൾ, സിനിമാ ഹാളുകൾ തുടങ്ങിയ പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് രണ്ട് ഡോസ് വാക്സിനേഷൻ സംസ്ഥാനം നിർബന്ധമാക്കിയിട്ടുണ്ട്.