തിരുവല്ല: ശ്രീവല്ലഭ മഹാക്ഷേത്രത്തില്‍ നടന്നു വരുന്ന ദേവ പ്രശ്‌ന പരിഹാര ക്രിയകളുടെ ഭാഗമായി ദേവന് പുതിയതായി നിര്‍മ്മിക്കുന്ന സ്വര്‍ണ്ണ ധ്വജത്തിനുളള തേക്കു മരം മഹാഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ച് ശുദ്ധികൃയകൾ നടത്തി. പൂഞ്ഞാറിലെ പാതാം പുഴയിൽ തുടങ്ങി വിവിധ ക്ഷേത്രങ്ങളിലും നിരവധിയിടങ്ങളിലും സ്വീകരണങ്ങൾ ഏറ്റുവാങ്ങി രാത്രി 7.45 ഓടെ ശ്രീവല്ലഭ ക്ഷേത്രത്തിൽ എത്തിചേർന്നു. ഇഴിഞ്ഞില്ലത്ത് എന്‍എസ്എസ് തിരുവല്ലാ താലൂക്ക് യൂണിയന്റെ നേതൃത്വത്തിലും മുത്തൂര്‍ ജംഗ്ഷനില്‍ ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലും സ്വീകരണം നൽകി. തുടർന്ന് പഞ്ചവാദ്യം, ചെണ്ടമേളം, വിവിധ നിശ്ചല ദൃശ്യങ്ങള്‍, കരകം, പമ്പമേളം, നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍ ആയിരക്കണക്കിന് ഭക്തജനങ്ങളുടെ അകമ്പടിയോടു കൂടിയാണ് ക്ഷേത്രത്തിലേക്ക് എത്തിചേർന്നത്.
ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ തേക്ക് മരം വഴിപാടായി നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് വേണ്ടി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരില്‍ നിന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപന്റെ നേതൃത്വത്തില്‍ ദേവസ്വം ഉദ്യോഗസ്ഥരും ക്ഷേത്ര ഉപദേശകസമിതിയും ഭക്തജനങ്ങളും സംയുക്തമായി ഏറ്റുവാങ്ങി. തുടർന്ന് തേക്ക് മരം ക്ഷേത്രത്തിലെ കഥകളി മണ്ഡപത്തിൽ വെച്ച് തന്ത്രിമാരുടെ നേത്യത്വത്തിൽ വഴി പുണ്യാഹം നടത്തി. രണ്ട് ദിവസമായി വൃക്ഷസ്ഥാനത്തുള്ള സങ്കേത സാന്നിദ്ധ്യങ്ങള്‍ക്ക് ബലിതര്‍പ്പണം, മഹാ വൃക്ഷത്തിങ്കല്‍ അനുഞ്ജാ പ്രാര്‍ത്ഥനയും അസ്ത്ര ഹോമവും വിശേഷാല്‍ പുണ്യാഹം, വൃക്ഷ പുജ, ശാസ്ത്ര സംസ്‌ക്കാരം, ആയുധ ദാനം എന്നിവ നടന്നിരുന്നു.





























