തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. എങ്ങനെയാണ് ജനങ്ങളെ ഒന്നിച്ച് കൊണ്ടു പോകേണ്ടതെന്ന് മോദി പഠിക്കണമെന്നും ഖാർഗെ ആവശ്യപ്പെട്ടു. രാജ്യത്ത് ഒരു മതവിഭാഗത്തിൽ മാത്രമല്ല കുട്ടികൾ കൂടുന്നതെന്നും മതപരമായി വേർതിരിച്ച് കാണരുതെന്നും ഖാർഗെ പറഞ്ഞു. തനിക്ക് അഞ്ച് കുട്ടികളുണ്ടെന്നും അധ്വാനിച്ചാണ് അവരെ വളർത്തിയതെന്നും ഖാർഗെ പറഞ്ഞു. തൊഴിലില്ലായ്മയാണ് രാജ്യത്തെ പ്രധാന പ്രശ്നമെന്നും ഈ വിഷയത്തിൽ മോദി മിണ്ടുന്നില്ലെന്നും ഖാർഗെ കുറ്റപ്പെടുത്തി. കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖറിനെതിരെ രൂക്ഷ വിമർശനമാണ് ഖാർഗെ നടത്തിയത്. 18 വർഷം എം.പിയായിട്ടും രാജീവ് ചന്ദ്രശേഖർ കർണാടകയിൽ ഒന്നും ചെയ്തിട്ടില്ലെന്നും ഖാർഗെ പറഞ്ഞു.
നരേന്ദ്ര മോദി ഓരോ കുടുംബത്തിനും 15 ലക്ഷം രൂപ തരുമെന്നും വിദേശത്ത് കോൺഗ്രസ് നിക്ഷേപിച്ച കള്ളപ്പണം തിരികെ കൊണ്ടുവരുമെന്നും പറഞ്ഞു. എന്നിട്ട് എവിടെ ആ പണം? അടുത്ത തിരഞ്ഞെടുപ്പിൽ അദ്ദേഹം പറഞ്ഞത് കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നാണ്. എവിടെ കർഷകരുടെ ഇരട്ടിയായ വരുമാനം? ഇപ്പോൾ അദ്ദേഹം വീണ്ടും പറയുന്നു മോദിയുടെ ഗ്യാരണ്ടിയെന്ന്. എന്താണ് മോദിയുടെ ഗ്യാരണ്ടി. അദ്ദേഹം നടപ്പിൽവരുത്തുമെന്ന് പറഞ്ഞ വാഗ്ദാനങ്ങൾ നടപ്പിലാക്കാതിരിക്കുക എന്നതാണ് മോദിയുടെ ഗ്യാരണ്ടി, ഖാർഗെ പറഞ്ഞു.