പന്തളം : കഴിഞ്ഞ നാലുവർഷംകൊണ്ട് ജില്ലയിൽ ഹരിത കർമസേന ശേഖരിച്ച പ്ലാസ്റ്റിക് പാഴ്‍വസ്തുക്കൾ 7200 ടൺ. ഇത് ശാസ്ത്രീയ സംസ്കരണത്തിന് തദ്ദേശസ്വയംഭരണ വകുപ്പിന്റെ കമ്പനിയായ ക്ലീൻ കേരള കമ്പനിക്ക് കൈമാറി. 1400 ക്വിന്റൽ ചില്ല് പാഴ്‍വസ്‌തുക്കൾ, 32 ടൺ ഇലക്ട്രോണിക്‌സ് പാഴ്‍വസ്തുക്കൾ, 4800 ടൺ ചെരുപ്പ്, ബാഗ്, റെക്‌സിൻ പാഴ്‍വസ്‌തുക്കൾ എന്നിവ ഇതിലുൾപ്പെടും. സംസ്ഥാനത്ത് ആദ്യമായി ജില്ലാപഞ്ചായത്തും തദ്ദേശസ്വയഭരണ സ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയും ചേർന്ന് കുന്നന്താനത്ത് ഗ്രീൻ പാർക്ക് എന്നപേരിൽ പ്ലാസ്റ്റിക് സംസ്‌കരിച്ച് ഗ്രാന്യൂൾസ് നിർമിക്കുന്ന ഫാക്ടറി തുടങ്ങിയത് ഈ മേഖലയിലെ വലിയ മുന്നേറ്റമാണെന്ന് ക്ലീൻ കേരള കമ്പനി ജില്ലാ മാനേജർ എം.ബി. ദിലീപ് കുമാർ പറഞ്ഞു.
പ്ലാസ്റ്റിക് മലിനീകരണത്തെ കുറയ്ക്കുന്നതിനുള്ള കർമ പരിപാടികൾ സജീവമായി മുമ്പോട്ടു കൊണ്ടുപോകാനാണ് ഈ വർഷത്തെ പരിസ്ഥിതി ദിനത്തിലും ക്ലീൻ കേരള കമ്പനിയുടെ ലക്ഷ്യം. ഹരിതകർമസേനയുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിന് വലിയ സംഭാവനയാണ് ചെയ്യുന്നത്. പൊതുജനങ്ങൾ അവരോട് കാട്ടുന്ന സഹകരണം വലിയ തോതിൽ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരുവർഷത്തിനുള്ളിൽ അജൈവ പാഴ്‌വസ്തു ശേഖരണത്തിൽ വലിയ വർധനയാണ് ജില്ലയിൽ വന്നിട്ടുള്ളത്.






























