തിരുവല്ല : ഇ–മാലിന്യം പണം നൽകി ഇനി നഗരസഭ മുഖാന്തരം ശേഖരിക്കും. ഇ-മാലിന്യ ശേഖരണത്തിന്റെ നഗരസഭാതല ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ അനു ജോർജ്ജ് എസ്. സി. എസ് ക്യാമ്പസ്സിൽ നടന്ന ചടങ്ങിൽ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭ വിനു, റവ.എബി ടി മാമനിൽ നിന്ന് ഇ-മാലിന്യത്തിന്റെ ആദ്യശേഖരണം നടത്തി. ചടങ്ങിൽ ക്ലീൻ സിറ്റി മാനേജർ ബിനോയ് ബി ജി സ്വാഗതം ആശംസിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർമാരായ സുനിൽ സി, ഷൈനി പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ മുഹമ്മദ് നിയാസ്, മീര പി എൽ, മനോജ് കുമാർ, ശ്രീലക്ഷ്മി ഷാജി, ക്രിസ് ഗ്ലോബൽ ഏജൻസി അംഗങ്ങൾ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. നഗരസഭാ അംഗീകൃത ഏജൻസിയായ ക്രിസ് ഗ്ലോബലാണ് നഗരസഭക്കുവേണ്ടി ശേഖരണം നടത്തുന്നത്.
ഹരിതകർമസേനാംഗങ്ങൾ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന ഇ-മാലിന്യ(ഇലക്ട്രോണിക് മാലിന്യം)ത്തിന്റെ വില സർക്കാർ ഓരോ ഇനത്തിനായി നിശ്ചയിച്ചിട്ടുണ്ട്. ഒരു കിലോയ്ക്ക് പഴയ ഫ്രിഡ്ജ് ന് 16 രൂപയും ലാപ്ടോപ്പിന് 104 രൂപയും നൽകും. എൽ സി ഡി/എൽ ഇ ഡി ടിവി- 16 രൂപ, ടോപ് ലോഡ് വാഷിങ് മെഷീൻ- 16, ഫ്രണ്ട് ലോഡ്- 9, സീലിങ് ഫാൻ- 41, മൊബൈൽ ഫോൺ- 115, സ്വിച്ച് ബോർഡ്-17, എയർ കണ്ടീഷണർ- 58 എന്നിങ്ങനെയാണ് ഒരു കിലോയ്ക്കുള്ള നിരക്കുകൾ. ഇത്തരത്തിൽ നാൽപ്പത്തി മൂന്ന് ഇനങ്ങൾ ആണ് ശേഖരിക്കുക. ഇതിനു പുറമേയുള്ളവ പലവക വിഭാഗത്തിൽപ്പെടുത്തി നിശ്ചിത തുക നൽകും.
ശേഖരിക്കുന്നവ ക്ലീൻ കേരള കമ്പനിക്ക് കൈമാറും. ക്ലീൻ കേരള കമ്പനി ശേഖരിക്കുന്നതിനുള്ള തുക ഹരിതകർമസേനയ്ക്ക് നൽകും. ക്ലീൻ കേരള കമ്പനിയാണ് ഇ-മാലിന്യങ്ങൾ പുന ചംക്രമണത്തിനായി കൊണ്ടു പോകുന്നത്. ഇ മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നത് തടയുകയാണ് ക്യാമ്പയിനിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. നഗരസഭയിൽ ഓഗസ്റ്റ് 8 മുതൽ എല്ലാ വാർഡുകളിലേയും ഹരിതകർമസേന നേരിട്ട് വീടുകളും സ്ഥാപങ്ങളും സന്ദർശിച്ച് ഇ മാലിന്യം ശേഖരിക്കുന്നതാണ്. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള ഇ-മാലിന്യങ്ങൾ തയ്യാറാക്കി വച്ച് ഏജൻസിക്ക് നൽകാവുന്നതാണ്.





























