പെരുമ്പെട്ടി: ഡിജിറ്റൽ സർവ്വേ നടപടികൾ പൂർത്തീകരിച്ച പെരുമ്പെട്ടിയിലെ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിന് അടിയന്തിര നടപടി സ്വീകരിച്ചു വരികയാണെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. പട്ടയം തടസപ്പെടുത്തുവാന്‍ ഉള്ള ചില വ്യക്തികളുടെ കുത്നിത ശ്രമത്തിനെതിരെ സി.പി.ഐ എഴുമറ്റൂര്‍ മണ്ഡലം കമ്മറ്റി നല്‍കിയ നിവേദനത്തിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു മന്ത്രി. ഡിജിറ്റല്‍ സര്‍വ്വേ പൂര്‍ത്തീകരിച്ച് വിജ്ഞാപനം ചെയ്യണമെന്ന സർക്കാർ ഉത്തരവ് നടപ്പിലാക്കാൻ വൈകിപ്പിക്കുവാനും സ്വകാര്യ വ്യക്തികള്‍ക്കു വേണ്ടി വീണ്ടും സർവ്വേ നടത്തുവാനുമുള്ള ഭൂമാഫിയായുടെ നീക്കത്തിനെതിരെയാണ് നിവേദനം നല്‍കിയത്.
വര്‍ഷങ്ങളായുള്ള പെരുമ്പെട്ടിയിലെ ജനങ്ങളുടെ ആഗ്രഹമാണ് തങ്ങളുടെ ഭൂമിക്ക് പട്ടയം ലഭിക്കുകയെന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നാലു ലക്ഷത്തി പതിനായിരത്തിലധികം പട്ടയം വിതരണം ചെയ്തു. നാലു വര്‍ഷമായി പെരുമ്പെട്ടിയിലെ പട്ടയ നടപടികള്‍ നടന്നു വരികയാണ്. അത് പൂര്‍ത്തീകരിച്ച് ജനങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് ഈ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍,
സി.പി.ഐ സംസ്ഥാന കൗണ്‍സിലംഗം ഡി സജി, എഴുമറ്റൂര്‍ മണ്ഡലം സെക്രട്ടറി കെ.സതീഷ്, അസി.സെക്രട്ടറി അനീഷ് ചുങ്കപ്പാറ, കൊറ്റനാട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് പ്രകാശ് പി.സാം എന്നിവര്‍ക്ക് പട്ടയം നടപടികള്‍ പൂര്‍ത്തീകരിക്കാമെന്ന് മന്ത്രി ഉറപ്പു നല്‍കി.





























