ചെങ്ങന്നൂർ : അപ്പർ കുട്ടനാട്ടിൽ നെൽക്കൃഷി മേഖലയിൽ ഡ്രോണിന്‍റെ ഉപയോഗം വ്യപകമാക്കുന്നു. കേന്ദ്രസർക്കാർ നടപ്പാക്കുന്ന സബ്മിഷൻ ഓൺ അഗ്രികൾച്ചറൽ മെക്കനൈസേഷൻ (എസ്.എം.എ.എം.) പദ്ധതിയുടെ സഹായത്തോടെയാണ് കൃഷിവകുപ്പ് ഡ്രോൺ പാടശേഖരങ്ങളിലെത്തിക്കുന്നത്. ഇതിന്റെ ഭാഗമായി പുലിയൂർ പഞ്ചായത്ത് പേരിശ്ശേരി ചിറ്റാറ്റുവയൽ പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗം നടത്തി. നാനോ യൂറിയയാണ് പ്രയോഗിച്ചത്. പഞ്ചായത്തിൽ ആദ്യമായി ഇരുപ്പൂക്കൃഷിചെയ്യുന്ന പാടമാണിത്. കഴിഞ്ഞ ഒക്ടോബറിൽ വിതച്ച പാടശേഖരത്തിലെ നെൽച്ചെടികളിൽ കതിരായി. ജനുവരി 15-ന് ആദ്യകൃഷിയുടെ വിളവെടുപ്പു നടത്തും. അടുത്ത കൃഷിക്കായി ഫെബ്രുവരിയിൽ വിതയ്ക്കും. സാധാരണ കുട്ടനാട്ടിൽ മാത്രമാണ് രണ്ടുകൃഷിയുള്ളത്. അപ്പർ കുട്ടനാട്ടിൽ രണ്ടുകൃഷി ചെയ്യുന്നതിനാണ് ഡ്രോണിന്റെ സഹായംകൂടി ഉപയോഗപ്പെടുത്തുന്നത്. ചെങ്ങന്നൂർമേഖലയിൽ ഏറ്റവും കൂടുതൽ നെൽക്കൃഷിയുള്ളത് പുലിയൂർ പഞ്ചായത്തിലാണ്. ഒരിടത്തൊഴികെ 13 പാടശേഖരങ്ങളിലും നെൽക്കൃഷിയുണ്ട്.
ചിറ്റാറ്റുവേലി പാടശേഖരത്തിൽ ആദ്യമായി പരീക്ഷിച്ച ഇരുപ്പൂക്കൃഷി വരുംവർഷങ്ങളിൽ കൂടുതൽ പാടശേഖരങ്ങളിൽ ചെയ്യും. ഇതിനായി പുതിയ മോട്ടോർ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. ഡ്രോൺ ഉപയോഗിക്കുന്നതിലൂടെ കൃഷിച്ചെലവു കുറയ്ക്കാമെന്നാണ് കരുതുന്നത്. കേന്ദ്രസർക്കാർ പദ്ധതിപ്രകാരം ഡ്രോൺ പരമാവധി കർഷകരിലേക്കെത്തിക്കാനാണു നിർദേശം. ഇതിനായി തിരഞ്ഞെടുക്കപ്പെട്ട പാടശേഖരങ്ങളിൽ കർഷകർക്കു പരിചയപ്പെടുത്തലിനൊപ്പം വളപ്രയോഗവും നടത്തും. ഡ്രോൺ വാങ്ങുന്നതിനു കേന്ദ്ര പദ്ധതിപ്രകാരം സാമ്പത്തികസഹായം ലഭ്യമാക്കും. കർഷകഗ്രൂപ്പുകൾ, വനിതാ സ്വയംസഹായസംഘങ്ങൾ തുടങ്ങിയവയ്ക്ക് സബ്‌സിഡിയോടുകൂടി ഡ്രോൺ വാങ്ങാമെന്ന് കൃഷിവകുപ്പധികൃതർ പറഞ്ഞു.





























