കോഴിക്കോട് : മുക്കത്ത് വൻതോതിൽ ലഹരിമരുന്നുമായി പിടിയിലായ പ്രതി തെളിവെടുപ്പിനായി ഡൽഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. മുക്കം സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വഡോദരയിൽ വെച്ച് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. സിനിമാ സ്റ്റൈൽ രക്ഷപ്പെടൽ ശനിയാഴ്ച പുലർച്ചെ ഒരു മണിയോടെ രാജധാനി എക്സ്പ്രസ് വഡോദര സ്റ്റേഷനിൽ എത്തിയപ്പോഴാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. ട്രെയിനിൽ കൂടെയുണ്ടായിരുന്ന പോലീസുകാരെ തള്ളിമാറ്റി കൈവിലങ്ങോടു കൂടി പ്രതി പുറത്തേക്ക് ചാടുകയായിരുന്നു.
മുക്കത്ത് രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്നായി 2.8 കിലോഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ പ്രതിയാണ് മുഹമ്മദ് ഹനീഫ. ആദ്യം 500 ഗ്രാം ലഹരിമരുന്നുമായി ഇയാളെ പിടികൂടിയ പോലീസ്, തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 2.3 കിലോഗ്രാം കൂടി കണ്ടെടുത്തത്. ഈ വൻ ലഹരിമരുന്ന് ശേഖരത്തിന്റെ ഉറവിടം തേടിയാണ് പോലീസ് സംഘം ഇയാളെയും കൊണ്ട് ഡൽഹിയിലേക്ക് പുറപ്പെട്ടത്. അന്വേഷണം ഊർജിതം പ്രതിയെ കണ്ടെത്താനായി കേരള പോലീസ് നിലവിൽ ഗുജറാത്ത് പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകളും അതിർത്തി മേഖലകളും കേന്ദ്രീകരിച്ച് പ്രതിക്കായി തിരച്ചിൽ ഊർജിതമായി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.






























