ഡൽഹി : തെരുവ് നായ്ക്കളുടെ ദയാവധം സംബന്ധിച്ച ഉത്തരവിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി നിരസിച്ചു. ‘അനിമൽസ് ആർ പീപ്പിൾ ടു’ എന്ന സന്നദ്ധ സംഘടനയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. അപകടകാരികളായ തെരുവ് നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാമെന്ന കോടതിയുടെ മുൻപത്തെ പരാമർശം പലരും തെറ്റായി വ്യാഖ്യാനിക്കുന്നുണ്ടെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. പഞ്ചാബിലെ ഖൽസ കോളേജിലെ തെരുവ് നായ്ക്കളെ ‘ഇല്ലാതാക്കാൻ’ മുഖ്യമന്ത്രി ഭഗവന്ത് മാൻ നിർദ്ദേശം നൽകിയത് സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണെന്നും, ഇത് നായ്ക്കളെ കൊല്ലാനുള്ള സന്ദേശമായി മാറിയെന്നും ഹർജിക്കാർ വാദിച്ചു.
ഒരു മുഖ്യമന്ത്രി ഒരു ട്വീറ്റ് ചെയ്തു എന്ന കാരണത്താൽ തങ്ങളുടെ ഉത്തരവിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഈ വിഷയത്തിൽ ഹർജിക്കാർക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയെ സമീപിക്കാനാണ് ജസ്റ്റിസ് വിക്രംനാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചത്.






























