പത്തനംതിട്ട : നഗരത്തിലെ രണ്ടാമത്തെ ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ ബുധനാഴ്ച നഗരസഭ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്യും. പതിനഞ്ചാം ധനകാര്യ കമ്മീഷൻ നഗരസഭയ്ക്ക് അനുവദിച്ച 1 കോടി 33 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന മൂന്ന് വെൽനെസ് സെന്ററുകളിൽ രണ്ടാമത്തേതാണ് മയിലാടുംപാറ താഴത്ത് പ്രവർത്തനമാരംഭിക്കുന്നത്. പരിശോധന മുറി, നിരീക്ഷണ മുറി, കാത്തിരിപ്പുകേന്ദ്രം, വെൽനെസ്സ് റൂം, ശൗചാലയം, ഫാർമസി, നേഴ്സിങ് സ്റ്റേഷൻ, ലാബ് കം സ്റ്റോർ എന്നീ സൗകര്യങ്ങളോടെയാണ് സെൻറർ പ്രവർത്തനം ആരംഭിക്കുന്നത്. ഒരു മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ സ്റ്റാഫ്നേഴ്സ്, ഫാർമസിസ്റ്റ്, മൾട്ടി പർപ്പസ് വർക്കർ, ക്ലീനിങ് സ്റ്റാഫ് എന്നിവർ സേവനത്തിനായി ഉണ്ടാകും.
മൂന്നാമത്തെ വെൽനെസ്സ് സെന്ററിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നഗരത്തിലെ പൊതുജനാരോഗ്യ വിപുലീകരണം ലക്ഷ്യം വെച്ചുള്ള മൂന്ന് വെൽനെസ്സ് സെന്ററുകളോടൊപ്പം ഒരു പോളി ക്ലിനിക്കുമാണ് നഗരസഭ ആരംഭിക്കുന്നത്. കുമ്പഴ നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോളി ക്ലിനിക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇവിടെ ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ഗൈനക്കോളജി, ത്വക്ക് രോഗ വിഭാഗം, നേത്ര ചികിത്സാ വിഭാഗം, മാനസികാരോഗ്യ വിഭാഗം, ദന്താരോഗ്യ വിഭാഗം, പാലിയേറ്റീവ് മെഡിസിൻ, ഫിസിയോതെറാപ്പി തുടങ്ങി വിദഗ്ധ ചികിത്സ ലഭ്യമാക്കും.
നഗരസഭ ചെയർമാൻ അധ്യക്ഷനായുള്ള സമിതിയെയാണ് പ്രവർത്തനങ്ങളുടെ സമയബന്ധിത നിർവഹണം ഉറപ്പു വരുത്താൻ ധനകാര്യ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ളത്. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസറും ഈ കമ്മറ്റിയിലെ അംഗങ്ങളാണ്. പത്തനംതിട്ട നഗരസഭ വിഭാവനം ചെയ്യുന്ന സമഗ്ര ആരോഗ്യ പരിപാലന പദ്ധതിയുടെ ഭാഗമായാണ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് ഉപയോഗിച്ച് സെന്ററുകൾ ആരംഭിക്കുന്നത്. നഗരത്തിലെ മാത്രമല്ല സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെ ആരോഗ്യ സുരക്ഷക്ക് വലിയ സംഭാവന നൽകാൻ ഉതകുന്ന പ്രവർത്തനങ്ങളാണ് ഭരണസമിതി നടത്തി വരുന്നതെന്ന് ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സ് പറഞ്ഞു.





























