തിരുവല്ല : കളിക്കാന്‍ ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ കടയിലേക്ക് പോയ സഹോദരങ്ങളായ വിദ്യാര്‍ഥികളെ തിരുവോണനാളില്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടാന്‍ പോലീസ് അലംഭാവം കാട്ടുന്നതായി ആക്ഷേപം. സംഭവം നടന്ന് പതിനഞ്ച് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ നിയമത്തിന് മുന്നിലെത്തിക്കുവാന്‍ പോലീസിന് കഴിഞ്ഞില്ല. പ്രതികള്‍ ഒളിവിലാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നുമുള്ള മറുപടി മാത്രമാണ് ഇത് സംബന്ധിച്ച് പോലീസിന്റെ ഭാഗത്ത് നിന്നുള്ളത്. എന്നാല്‍ സംഭവത്തിന് ശേഷം രണ്ട് ദിവസം പ്രതികള്‍ നാട്ടിലുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നിട്ടും ഇവരെ അറസ്റ്റ് ചെയ്തില്ലെന്നാണ് പോലീസിനെതിരെ ഉയരുന്ന ആക്ഷേപം. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് സഹോദരങ്ങളായ നിരണം വൈക്കത്തുശ്ശേരില്‍ ക്രിസ്റ്റി, ഇവാന്‍ എന്നിവരെ കാറിലെത്തിയ കടപ്ര സ്വദേശി കണ്ണന്‍, പെരിങ്ങര സ്വദേശി സനോജ് എന്നിവര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.
ഇവാനും ക്രിസ്റ്റിയും ഇപ്പോഴും ചികിത്സയിലാണ്. കടപ്ര കൈരളി ലൈബ്രറിക്ക് സമീപമുള്ള സ്പോര്‍ട്സ് സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ നിന്നും ഷട്ടില്‍ കോക്ക് വാങ്ങുവാന്‍ പോയ സഹോദങ്ങളെ കറുത്ത വസ്ത്രം ധരിച്ചതിന്റെ പേരില്‍ മര്‍ദ്ദിക്കുകയായിരുന്നു. കുട്ടികളോട് കഞ്ചാവും എം.ഡി.എം.എ യും കയ്യിലുണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. അടികൊണ്ട് ബോധം നഷ്ടമായ ക്രിസ്റ്റിയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. കുട്ടികളുടെ മാതാപിതാക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പുളിക്കീഴ് പോലീസ് സ്ഥലത്തെത്തുകയും കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം കാര്യക്ഷമമായി നടത്താത്തതാണ് പ്രതികളെ പിടികൂടാന്‍ കഴിയാത്തതിന് പിന്നിലെന്ന ആക്ഷേപം ശക്തമാണ്.






























