കൊച്ചി : കേരളത്തിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളിൽ ആശങ്ക പ്രകടിപ്പിച്ചും റോഡ് കയ്യേറിയും വഴിതടഞ്ഞുമുള്ള പാർട്ടി പരിപാടികൾക്കെതിരെയും രൂക്ഷ വിമർശനവുമായി ഹൈക്കോടതി. നിയമം ലംഘിച്ചവർ പ്രത്യാഘാതങ്ങൾ നേരിടണമെന്നും ഇതെങ്ങനെ കൈകാര്യം ചെയ്യണം എന്ന് തങ്ങൾക്കറിയാമെന്നും ഹൈക്കോടതി വിമർശനമുന്നയിച്ചു. മരട് സ്വദേശി നൽകിയ ഹർജി പരിഗണിക്കവെയായിരുന്നു ഹൈക്കോടതിയുടെ രൂക്ഷവിമർശനം. വഞ്ചിയൂരിൽ സിപിഐഎം റോഡിൽ സ്റ്റേജിന്റെ കാലുകൾ നാട്ടിയത് എങ്ങനെയെന്നും റോഡ് കുത്തിപ്പൊളിച്ചോ എന്നും കോടതി ചോദിച്ചു. റോഡ് കുത്തിപ്പൊളിച്ചുവെങ്കിൽ കേസ് വേറെയാണ് എന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. സെക്രട്ടറിയേറ്റിന് മുന്നിൽ വഴി തടഞ്ഞാണ് സിപിഐ ജോയിന്റ് കൗൺസിലിന്റെ്റെ സമരമെന്നും കോടതി കണ്ടെത്തി. വഴിതടഞ്ഞുള്ള വഞ്ചിയൂർ സമരത്തിനെതിരെ കേസെടുത്തതായി ഹൈക്കോടതിയിൽ ഡിജിപി വിശദീകരണം നൽകി.
പരിപാടികൾക്ക് അനുമതി നൽകരുതെന്ന് നേരത്തെ സർക്കുലർ ഇറക്കിയിരുന്നുവെന്നും സംഭവം അറിഞ്ഞപ്പോൾ ഉടൻതന്നെ ഇടപെട്ട് പരിപാടിയുടെ സംഘാടകർക്കെതിരെ കേസെടുത്തുവെന്നും ഡിജിപി പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിലെ ജോയിന്റ് കൗൺസിൽ പരിപാടിക്കെതിരെയും കേസെടുത്തതായി ഡിജിപി അറിയിച്ചു. സെക്രട്ടറിയറ്റിന് മുന്നിലെ സിപിഐ പരിപാടിക്ക് സ്റ്റേജ് എങ്ങനെ കെട്ടിയെന്നും വഴി തടഞ്ഞാണ് സ്റ്റേജ് എന്നും കോടതി രൂക്ഷവിമർശനമുന്നയിച്ചു. ഇത്തരം പ്രവർത്തികൾക്ക് ക്രിമിനൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും നിയമം ലംഘിച്ചവർ പ്രത്യാഘാതം നേരിടണമെന്നും ഹൈക്കോടതി പറഞ്ഞു. സംഘാടകരാണ് ഇതിന് പ്രധാന ഉത്തരവാദി എന്നും ഇതിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് തനിക്ക് അറിയാമെന്നും ഹൈക്കോടതി വിമർശിച്ചു. കൊച്ചി നഗരസഭ ഓഫീസിന് മുന്നിലെ ഫുട്പാത്തുകളും സമരങ്ങൾക്കായി ഉപയോഗിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കൂടുതൽ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെടുത്താനായി ഭേദഗതി ചെയ്ത കോടതിയലക്ഷ്യ ഹർജി നൽകാൻ ഹർജിക്കാരന് ഹൈക്കോടതി അനുമതി നൽകി. ഹർജി ഹൈക്കോടതി മറ്റന്നാൾ 2 മണിക്ക് വീണ്ടും പരിഗണിക്കും.