ന്യൂഡല്‍ഹി : സ്വതന്ത്ര വ്യപാരക്കരാര്‍ സംബന്ധിച്ച ചർച്ചകൾക്ക് നവംബര്‍ ഒന്നോടെ ഇന്ത്യയും ബ്രിട്ടനും തുടക്കമിടും. ആദ്യം തയ്യാറാവുക താൽക്കാലിക കരാറാകും. സമഗ്ര ഉടമ്പടിയും സമയബന്ധിതമായി തയ്യാറാക്കാൻ തീരുമാനമായിട്ടുണ്ട്. പീയുഷ് ഗോയലും ബ്രിട്ടീഷ് വിദേശ വ്യാപാര കാര്യ സെക്രട്ടറി എലിസബത്ത് ട്രസും തമ്മിൽ നടന്ന ചർച്ചയിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ഇന്ത്യയും യുകെയും തമ്മിലുള്ള നിർദിഷ്ട സ്വതന്ത്ര വ്യപാരക്കരാര്‍ അധിക വാണിജ്യ അവസരങ്ങള്‍ തുറക്കുകയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.ഇരു രാജ്യങ്ങൾക്കും പ്രയോജനകരമായ രീതിയില്‍ വ്യാപാരം വർധിപ്പിക്കുന്നതിന് ശ്രമിക്കുമെന്ന് ഇന്ത്യയും ബ്രിട്ടനും അറിയിച്ചു.രണ്ട് രാജ്യങ്ങൾ തമ്മിൽ സ്വതന്ത്ര വ്യപാരക്കരാറിൽ ഏർപ്പെടുമ്പോൾ വിപണനം ചെയ്യുന്ന വസ്തുക്കളിൽ വലിയൊരു ശതമാനത്തിന്റേയും കസ്റ്റംസ് തീരുവ ഇല്ലാതാക്കുകയോ കുറയ്ക്കുകയോ ചെയ്യും. ഒപ്പം വ്യാപാര നിയമങ്ങൾ ലഘൂകരിക്കുകയും ചെയ്യുന്നു.