ഡൽഹി : ഇന്ത്യ ചൈന ഉഭയകക്ഷി ചർച്ചയിൽ അഭിപ്രായവ്യത്യാസങ്ങൾ ഉചിതമായ രീതിയിൽ പരിഹരിക്കണമെന്ന് ചൈന. ഇന്ത്യയിലെ ചൈനീസ് അംബാസിഡർ ഷു ഫെയ്‌ഹോംഗിൻ്റേതാണ് പ്രതികരണം. നല്ല അയൽക്കാരായും പരസ്പര വിജയത്തിന് സഹായിക്കുന്ന പങ്കാളികളായും ചൈന പ്രവർത്തിക്കുമെന്ന് ഫെയ്‌ഹോംഗ് വ്യക്തമാക്കി. വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.45നാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിൽ സാമ്പത്തിക സ ഹകരണത്തിനുള്ള ചർച്ചകളാണ് പ്രധാന അജണ്ടയെന്ന് സൂചന.
ഉയർന്ന വ്യാപാര കമ്മി, ചൈനീസ് വിപണിയിലേക്കുള്ള പ്രവേശനം, ഇന്ത്യയിലെ നിക്ഷേപങ്ങളുടെ അഭാവം, വിസ നിയന്ത്രണങ്ങൾ, ഇന്ത്യയിലെ ചൈനീസ് കമ്പനികളുടെ പ്രവർത്തനം എന്നിവയിൽ മഞ്ഞുരുക്കത്തിന് ശ്രമം നടക്കുന്നുണ്ട്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇന്ന് ഉച്ചയ്ക്ക് 12.10 ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിൽ എത്തും. ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. രാവിലെ പതിനൊന്ന് മണിക്ക് അബുദാബി കിരീടാവകാശി ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയ്യിദ് അൽ നഹ്യാനുമായും പ്രധാനമന്ത്രി നരേന്ദ്രമോദി ഉഭയകക്ഷി ചർച്ച നടത്തും.































