മോസ്‌കോ : ഇന്ത്യാ-ചൈന യഥാര്‍ത്ഥ നിയന്ത്രണ രേഖയിലുള്ള സംഘര്‍ഷാവസ്ഥ ഇല്ലാതാക്കാന്‍ അഞ്ചിന ധാരണകളുമായി ഇരുരാജ്യങ്ങളുടെയും വിദേശകാര്യ മന്ത്രിമാര്‍. മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയും ധാരണയില്‍ എത്തിയത്. ഇതുപ്രകാരം അതിര്‍ത്തിയിലെ സേനാപിന്‍മാറ്റം ഉടന്‍, ഭിന്നതകള്‍ തര്‍ക്കങ്ങള്‍ക്കള്‍ക്കിടയാക്കില്ല, സൈിനകതല ചര്‍ച്ചകള്‍ തുടരും, അതിര്‍ത്തി കരാറുകള്‍ പാലിക്കും, പരസ്പര വിശ്വാസമുണ്ടാക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഇരുരാജ്യങ്ങളും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പറയുന്നു.
മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് കോപറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) യോഗത്തിനിടെ വ്യാഴാഴ്ച വൈകിട്ടാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. രണ്ടര മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു കൂടിക്കാഴ്ചയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഇരുനേതാക്കളും സംയുക്ത പ്രസ്താവന നടത്തിയത്. അഭിപ്രായ വ്യത്യാസങ്ങള്‍ ഒരിക്കലും തര്‍ക്കങ്ങളിലേക്ക് പോകാന്‍ അനുവദിക്കരുത് എന്നതടക്കം ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന് നേതൃത്വങ്ങള്‍ തമ്മിലുണ്ടാക്കിയ ധാരണകളില്‍ നിന്ന് ഇരുപക്ഷവും മാര്‍ഗനിര്‍ദേശം സ്വീകരിക്കണം.
അതിര്‍ത്തിയിലെ നിലവിലെ അവസ്ഥ ഇരുരാജ്യങ്ങളുടെയും താല്‍പര്യത്തിന് യോജിക്കുന്നതല്ല. അതുകൊണ്ട് ഇരുപക്ഷത്തേയും അതിര്‍ത്തി സേനകള്‍ തമ്മില്‍ ചര്‍ച്ചകള്‍ തുടരണം. യുദ്ധസമാനമായ അവസ്ഥയില്‍ നിന്ന് ഉടന്‍ പിന്മാറണം, അനുയോജ്യമായ അകലം പാലിക്കണമെന്നും സംഘര്‍ഷാവസ്ഥ കുറയ്ക്കണമെന്നും ധാരണയില്‍ പറയുന്നു.
അതിര്‍ത്തി വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന എല്ലാ കരാറുകളൂം പ്രോട്ടാക്കോളും പാലിക്കണം. അതിര്‍ത്തിയില്‍ സമാധാനവും പ്രശാന്തതയും തുടരുകയും സംഘര്‍ഷാവസ്ഥ ഉണ്ടാക്കുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കുകയും വേണമെന്നും ഇരുരാജ്യങ്ങളും അംഗീകരിച്ചു. സ്‌പെഷ്യല്‍ റെപ്രസെന്റേറ്റീവ്‌സ് രീതിയിലൂടെ ഇരുപക്ഷങ്ങളും തമ്മിലുള്ള ആശയവിനിമയം തുടരണം. അതിര്‍ത്തിയ വിഷയങ്ങളില്‍ വര്‍ക്കിംഗ് മെക്കനിസം ഫോര്‍ കണ്‍സള്‍ട്ടേഷന്‍ ആന്റ് കോര്‍പറേഷന്‍ (ഡബ്ല്യൂഎംസിസി) തുടരും -ധാരണയില്‍ പറയുന്നു.
നയതന്ത്ര പ്രതിനിധിയെന്ന നിലയില്‍ ഏറെക്കാലം ബീജിംഗ് പ്രവര്‍ത്തിച്ചിട്ടുള്ള ജയ്ശങ്കറും ചൈനീസ് വിദേശകാര്യമന്ത്രി വാങ് ലീയും തമ്മില്‍ നല്ല അടുപ്പമാണുള്ളത്. ഇരുവരുടെയും ചര്‍ച്ചകള്‍ വിജയിക്കാന്‍ ഇതും പ്രയോജനപ്പെട്ടുവെന്ന് വേണം കരുതാന്‍. ഇരുരാജ്യങ്ങളും തമ്മില്‍ 1976 മുതല്‍ തുടരുന്ന അംബാസഡര്‍ തലത്തിലുള്ള ചര്‍ച്ചകളും 1981 മുതല്‍ നടക്കുന്ന അതിര്‍ത്തി ചര്‍ച്ചകളും ജയ്ശങ്കര്‍ ചൂണ്ടിക്കാട്ടി. രണ്ട് വലിയ അയല്‍രാജ്യങ്ങള്‍ എന്ന നിലയില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഭിന്നതകള്‍ സാധാരണമാണെന്ന് വാങ് ലീ പറഞ്ഞു. എന്നാല്‍ ഈ വ്യത്യാസങ്ങള്‍ ശരിയായ അര്‍ത്ഥത്തില്‍ എടുക്കുകയും ഉഭയകക്ഷി ബന്ധങ്ങളിലൂടെ പരിഹരിക്കപ്പെടുകയും വേണമെന്നും ലീ ചൂണ്ടിക്കാട്ടി.
അതിര്‍ത്തിയില്‍ സേനകള്‍ തമ്മിലുള്ള ചര്‍ച്ചയ്ക്കും നിലവിലുണ്ടായിരിക്കുന്ന പ്രത്യേക പ്രശ്‌നം പരിഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുന്നതിന് എല്ലാ പിന്തുണയും നല്‍കുന്നതിന് ചൈന സന്നദ്ധമാണെന്ന് വാങ് ലീ പറഞ്ഞു. നയതന്ത്ര, സൈനിക ചാനലുകളിലൂടെ ഈ ബന്ധം തുടരുകയും സമാധാനവും ശാന്തതയും പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.































