ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 9195 ആയി. 24 മണിക്കൂറിനിടെ 311 പേരാണ് മരിച്ചത്. 24 മണിക്കൂറിനിടെ 11929 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 320922 ആയി. മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം രോഗികളുളളത്. 104568 പേർക്കാണ് ഇതുവരെ ഇവിടെ രോഗം ബാധിച്ചത്. തമിഴ്നാട്ടിൽ 42687 രോഗബാധിതരാണ് ഇപ്പോഴുള്ളത്. ഡല്‍ഹിയിൽ 38958 പേർ കൊവിഡ് ബാധിതരായെന്നാണ് റിപ്പോർട്ട്. രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് അമ്പത് ശതമാനത്തിന് മുകളിലെത്തി. 50.59 ശതമാനം പേർക്ക് രോഗം ഭേദമായെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയിൽ നഴ്സിംഗ് ഹോമുകൾക്കും കൊവിഡ് ചികിത്സ നടത്താമെന്ന് തീരുമാനമായി. പത്തു മുതൽ 49 വരെ ബെഡുകൾ ഉള്ള നഴ്സിംഗ് ഹോമുകൾക്കാണ് ചികിത്സക്ക് അനുമതി. ഇതു സംബന്ധിച്ച് ഉത്തരവ് സർക്കാർ പുറത്തിറക്കി. ഡല്‍ഹിയിലെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ലഫ്റ്റനന്‍റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാല്‍, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ തുടങ്ങിയവര്‍ യോഗത്തിൽ പങ്കെടുക്കും. ഡല്‍ഹിയില്‍ തുടര്‍ ദിവസങ്ങളില്‍ സ്വീകരിക്കേണ്ട കൂടുതല്‍ നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. ഡല്‍ഹിയിലെ മേയര്‍മാരെയും അമിത്ഷാ ഇന്ന് കാണും. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി വിളിച്ച അവലോകന യോഗത്തിലും ഡല്‍ഹിയിലെ സാഹചര്യം ചര്‍ച്ചയായിരുന്നു. ഡല്‍ഹിയിൽ കൊവിഡ് മരണ നിരക്കും രോഗബാധയും കൂടുകയും രോഗ മുക്തി നേടുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നത് കനത്ത ആശങ്കയാണ് ഉയർത്തുന്നത്.