കൽപ്പറ്റ: ഇന്ത്യ മുന്നണിയെ സി.പി.എം ഉപയോഗിക്കുന്നത് തിരഞ്ഞെടുപ്പ് നേട്ടത്തിനു വേണ്ടി മാത്രമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആരോപിച്ചു. കൽപ്പറ്റയിൽ മാദ്ധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തിൽ പങ്കെടുക്കാതിരുന്നത് ഇന്ത്യ മുന്നണിയിലെ സി.പി.എം മാത്രമാണ്. സി.പി.ഐ പങ്കെടുത്തിരുന്നു. ഇന്ത്യ മുന്നണിയിൽ ഉണ്ടെന്ന് പറയുന്ന സി.പി.എം മുന്നണിയെ തിരഞ്ഞെടുപ്പ് വിജയത്തിന് ഉപയോഗിക്കുകയാണ്. രാഹുൽഗാന്ധി കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാൾ വലിയ ഭൂരിപക്ഷത്തോടെ വിജയിക്കും.പൗരത്വ ഭേദഗതി വിഷയത്തിൽ ഉൾപ്പെടെ രാഹുൽഗാന്ധിക്കെതിരെ മുഖ്യമന്ത്രി അടിസ്ഥാനരഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇത് മോദിയെ സുഖിപ്പിക്കാനാണ്.
കോൺഗ്രസിന്റെ സീറ്റുകൾ പരമാവധി കുറയ്ക്കാനാണ് സി.പി.എമ്മും ബി.ജെ.പിയും ആഗ്രഹിക്കുന്നത്. കേരളത്തിൽ മുഴുവൻ സീറ്റുകളിലും യു.ഡി.എഫ് വിജയിക്കും. രാഹുൽ ഗാന്ധി ഏത് മണ്ഡലത്തിൽ മത്സരിക്കണമെന്നത് അദ്ദേഹത്തിന്റെയും പാർട്ടിയുടെയും തീരുമാനമാണ്. നിലവിലെ വയനാട് മണ്ഡലത്തിന്റെ എം.പി എന്ന നിലയ്ക്ക് രാഹുൽഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിൽ എന്താണ് തെറ്റെന്ന് സി.പി.എം വ്യക്തമാക്കണമെന്നും അദ്ദേഹം വിമർശിച്ചു.





























