മുംബൈ : രാജ്യത്ത് ഇപ്പോൾ വ്യാപിച്ചുകൊണ്ടിരിക്കുന്ന എച്ച്1എൻ1 കേസുകൾക്കു പിന്നിൽ പുതിയ വകഭേദമല്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഐ.സി.എം.ആർ(Indian Council of Medical Research). (H1N1) pdm09-പോലുള്ള വൈറസ് വകഭേദത്തിൽ പെട്ടതാണ് ഇപ്പോൾ വ്യാപിക്കുന്നത്. 2025 മുതൽ തന്നെ ഇവ പ്രചാരത്തിലുണ്ടെന്നും അധികൃതർ വ്യക്തമാക്കി. എച്ച്1എൻ1-ന്റെ പുതിയ വകഭേദങ്ങളൊന്നും ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും ICMR അറിയിച്ചു. ലക്ഷണങ്ങൾ നീണ്ടുനിൽക്കുകയോ, വഷളാകുകയോ, ഗുരുതരമാകുകയോ ചെയ്യുകയാണെങ്കിൽ വിദഗ്ധ ചികിത്സ വൈകിക്കരുതെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. കൃത്യമായ നിരീക്ഷണങ്ങളിലൂടെ ആരോഗ്യസ്ഥിതി സസൂക്ഷ്മം വിലയിരുത്തിവരുന്നുണ്ട്.
രാജ്യത്ത് ഏറ്റവുമധികം എച്ച്1എൻ1 കേസുകളുള്ളത് ഡൽഹിയിലാണ്. ഈ വർഷം മാത്രം ഡൽഹിയിൽ 1,777-ൽ അധികം H1N1 കേസുകൾ റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച മാത്രം 114 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ആകെ ഇൻഫ്ലുവൻസ-എ കേസുകൾ 2,300 കവിയുകയും ചെയ്തു. കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ഡൽഹി ആരോഗ്യ മന്ത്രി ഡോ. പങ്കജ് കുമാർ സിങ്, ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെയും ദേശീയ തലസ്ഥാന പ്രദേശമായ ഡൽഹി സർക്കാരിലെയും മുതിർന്ന ആരോഗ്യ ഉദ്യോഗസ്ഥർ എന്നിവർ ചേർന്ന് മുന്നൊരുക്കങ്ങൾ വിലയിരുത്തിയിരുന്നു. രോഗപ്രതിരോധത്തിന് നിരന്തര ജാഗ്രത, ശക്തമായ നിരീക്ഷണം, ഇൻഫ്ലുവൻസകൾക്കെതിരെ സൂക്ഷ്മ നിരീക്ഷണം തുടങ്ങിയവ അത്യാവശ്യമാണെന്ന് ജെ.പി. നദ്ദ പറഞ്ഞു.
ആശുപത്രി കിടക്കകളുടെ ലഭ്യത, ക്രിട്ടിക്കൽ കെയർ സൗകര്യങ്ങൾ, മറ്റ് ആവശ്യമായ സാധനങ്ങൾ എന്നിവ ഉൾപ്പെടെ ഡൽഹിയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ തയ്യാറെടുപ്പുകളും യോഗം അവലോകനം ചെയ്തു. ഇൻഫ്ലുവൻസ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിൽ അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിന് മുൻകരുതലുകൾ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. ജനത്തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക, കണ്ണുകൾ, മൂക്ക്, വായ എന്നിവ ആവശ്യമില്ലാതെ സ്പർശിക്കാതിരിക്കുക തുടങ്ങിയവയിലൂടെ അണുബാധ പടരുന്നതിനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും നിർദേശമുണ്ട്. സ്വയം ചികിത്സക്ക് മുതിരരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.






























