ന്യൂഡൽഹി : ഇന്ത്യൻ ജനസംഖ്യാ ചരിത്രത്തിൽ സമാനതകളില്ലാത്ത വഴിത്തിരിവ്. രാജ്യത്തെ ആകെ ജനനനിരക്കിൽ (Total Fertility Rate – TFR) വൻ ഇടിവ് രേഖപ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ റിപ്പോർട്ട്. ജനസംഖ്യാ സ്ഥിരത നിലനിർത്താൻ ആവശ്യമായ കൃത്യമായ പരിധിക്കും (Replacement Level) താഴേക്ക് ഇന്ത്യയുടെ ജനനനിരക്ക് ആദ്യമായി കൂപ്പുകുത്തി. കേന്ദ്ര രജിസ്ട്രാർ ജനറൽ ആൻഡ് സെൻസസ് കമ്മീഷണറുടെ ഓഫീസ് പുറത്തുവിട്ട 2024-ലെ സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം (SRS) സ്ഥിതിവിവരക്കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരമുള്ളത്. കേരളത്തിലും ഡൽഹിയിലും നിരക്കുകൾ കുത്തനെ കുറഞ്ഞു. ഒരു സ്ത്രീ പ്രസവിക്കാൻ സാധ്യതയുള്ള കുട്ടികളുടെ ശരാശരി എണ്ണത്തെയാണ് ആകെ ജനനനിരക്കായി കണക്കാക്കുന്നത്. ഒരു രാജ്യം അതിന്റെ നിലവിലുള്ള ജനസംഖ്യ കൃത്യമായി നിലനിർത്തണമെങ്കിൽ ഈ നിരക്ക് 2.1 ആയിരിക്കണം. എന്നാൽ ദേശീയതലത്തിൽ ഇന്ത്യയുടെ നിലവിലെ നിരക്ക് ഇതിലും താഴെയാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. ജനനനിരക്ക് ഇതേപടി തുടർന്നാൽ വരുംവർഷങ്ങളിൽ ജനസംഖ്യാ വളർച്ച താല്ക്കാലികമായി തുടരുമെങ്കിലും, ഭാവിയിൽ ഇന്ത്യയിലെ ജനസംഖ്യയിൽ വലിയ തോതിലുള്ള കുറവുണ്ടാകാൻ സാധ്യതയേറെയാണ്.
1950-കളിൽ ഒരു ഇന്ത്യൻ സ്ത്രീക്ക് ശരാശരി ആറ് കുട്ടികൾ എന്നതായിരുന്നു കണക്ക്. അന്ന് 360 ദശലക്ഷം (36 കോടി) മാത്രമായിരുന്ന ഇന്ത്യയിലെ ജനസംഖ്യ ഇന്ന് 145 കോടിയിലെത്തി നിൽക്കുകയാണ്. 2023-ൽ ചൈനയെ മറികടന്ന് ലോകത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ജനനനിരക്കിലെ കുറവ് വരും തലമുറകളിൽ വലിയ ജനസംഖ്യാ വ്യതിയാനങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സംസ്ഥാനങ്ങളിലെ ജനനനിരക്ക് ഒറ്റനോട്ടത്തിൽ: ദേശീയതലത്തിൽ കുറവുണ്ടായെങ്കിലും സംസ്ഥാനങ്ങൾ തമ്മിൽ ജനനനിരക്കിൽ വലിയ അന്തരമുണ്ട്. വടക്കൻ സംസ്ഥാനങ്ങളിൽ നിരക്ക് കൂടുതലായി തുടരുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മെട്രോ നഗരങ്ങളിലും ഇത് ആശങ്കാജനകമാംവിധം കുറവാണ്.






























