ന്യൂഡൽഹി : ഇന്ത്യയും മ്യാൻമറും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കം ഭൂമി കൈമാറ്റത്തിലൂടെ പരിഹരിക്കാൻ ചർച്ചകൾ നടക്കുന്നതായി റിപ്പോർട്ട്. ഭൂമി കൈമാറ്റം സ്ഥിരീകരിച്ചില്ലെങ്കിലും ഇരുരാജ്യങ്ങളും ത്മിൽ ഇനിയും തീർപ്പാക്കാത്ത അതിർത്തി മേഖലകളുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കുന്നതിനായി ചർച്ചകൾ നടന്നു വരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു. മണിപ്പുർ അതിർത്തിയിൽ മ്യാൻമറുമായി ഭൂമി വച്ചുമാറുന്നതിനെക്കുറിച്ച് ഇന്ത്യയും മ്യാൻമറും തമ്മിൽ ചർച്ച നടക്കുന്നതായി അമേരിക്കൻ മാധ്യമമായ ദ് ഡിപ്ലോമാറ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട ചോദ്യത്തിനാണ് രൺധീർ ജയ്‌സ്വാളിന്റെ പ്രതികരണം. അതേസമയം, ഭൂമിവച്ചുമാറുന്നതിൽ അദ്ദേഹം പ്രതികരിച്ചില്ല. മണിപ്പുരിലെ ചന്ദേൽ ജില്ലയുടെ അതിർത്തിയിലുള്ള 65,68 പില്ലറുകൾക്കിടയിലെ 1.4 ചതുരശ്ര മൈൽ പ്രദേശം മ്യാൻമറിനു നൽകിക്കൊണ്ട് അതിർത്തി തർക്കം പരിഹരിക്കാനുള്ള നിർദേശം ഇന്ത്യൻ സർക്കാർ പരിഗണിക്കുകയാണെന്നാണ് ജൂലൈ 17ന് ഡിപ്ലോമാറ്റ് റിപ്പോർട്ട് ചെയ്തത്. ഈ കൈമാറ്റത്തിലൂടെ 65,68 പില്ലറുകൾക്കിടയിലുള്ള 2.8 കിലോമീറ്റർ പ്രദേശത്തിലെ അതിർത്തി തർക്കം പരിഹരിക്കാനാണ് ലക്ഷ്യം. ശേഷം, വേലികെട്ടി തിരിക്കുന്നതടക്കമുള്ള പ്രവൃത്തികളിലൂടെ മേഖലയിലെ സുരക്ഷാപ്രശ്നങ്ങൾ ഇല്ലാതാക്കാനുമുള്ള നിർദേശമാണ് മുന്നോട്ടുവയ്ച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു.
മൂന്നുമാസത്തിനുള്ളിൽ അതിർത്തി നിർണയം നടത്തണമെന്ന മേയ് 26ലെ ‘ഔദ്യോഗിക രേഖ’ ഉദ്ധരിച്ചുകൊണ്ടാണ് ഡിപ്ലോമാറ്റിന്റെ റിപ്പോർട്ട്. അതുപ്രകാരം, ഓഗസ്റ്റിൽ അതിർത്തി നിർണയം പൂർത്തിയാക്കേണ്ടി വരും. അരുണാചൽ പ്രദേശ്, നാഗാലാൻഡ്, മണിപ്പുർ, മിസോറം എന്നീ നാല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെ 1,643 കിലോമീറ്റർ അതിർത്തിയാണ് മ്യാൻമറുമായി ഇന്ത്യ പങ്കുവയ്ക്കുന്നത്. ഇതിൽ 171 കിലോമീറ്റർ ഇനിയും കൃത്യമായി അടയാളപ്പെടുത്തിയിട്ടില്ല. 2021ലെ മ്യാൻമറിലെ ആഭ്യന്തര കലാപത്തെത്തുടർന്നുണ്ടായ സുരക്ഷാവെല്ലുവിളികൾ ഇന്ത്യയെ ബാധിച്ചിരുന്നു. വേലിയില്ലാത്ത അതിർത്തിയിലൂടെ മണിപ്പുരിലേക്ക് മ്യാൻമറിൽനിന്ന് അഭയാർഥികളുടെ ഒഴുക്കുണ്ടായി. ഇന്ത്യയും മ്യാൻമറുമായുള്ള 1,643 കി.മീ അതിർത്തി മുഴുവൻ വേലി നിർമിക്കുമെന്ന് 2024ൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.




























