ഇന്ത്യയിൽ നിന്ന് മ്യാൻമാർ വഴി തായ്‌ലൻഡിലേക്ക് പോകുന്ന ത്രിരാഷ്ട്ര ഹൈവേ അടുത്ത മൂന്നോ നാലോ വർഷത്തിനുള്ളിൽ സജ്ജമാകും. ഒന്നിലധികം രാജ്യങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഈ പദ്ധതി, ഗതാഗതത്തിനും വ്യാപാരത്തിനും മുതൽക്കൂട്ടാകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യങ്ങളിലുടനീളമുള്ള തടസ്സമില്ലാത്ത യാത്രയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും ഈ ഹൈവേ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സും (ഐസിസി) വിദേശകാര്യ മന്ത്രാലയവും (എംഇഎ) സംഘടിപ്പിച്ച ബിസിനസ് കോൺക്ലേവിൽ രാജ്യങ്ങൾ വ്യക്തമാക്കി.
ഏകദേശം 1,360 കി.മീ (850 മൈൽ) ദൈർഘ്യമുള്ള നാലുവരി പാതയായിരിക്കും ഇത്. ഈ പദ്ധതി ഇന്ത്യയെ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളുമായി കരമാർഗം ബന്ധിപ്പിക്കുകയും മൂന്ന് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങൾക്ക് ഉത്തേജനം നൽകുകയും ചെയ്യും. പദ്ധതി പൂർത്തിയാകുന്നതോടെ തടസമില്ലാത്ത ഗതാഗതത്തിനും ഈ മേഖലയിലെ വ്യാപാരവും വിനോദസഞ്ചാരവും വർദ്ധിപ്പിക്കുന്നതിനുള്ള വിശാലമായ അവസരങ്ങൾ തുറക്കും. 2002 ഏപ്രിലിൽ യാങ്കൂണിൽ നടന്ന മന്ത്രിതല യോഗത്തിലാണ് ത്രിരാഷ്ട്ര ഹൈവേ എന്ന ആശയം രൂപപ്പെട്ടത്. ഇന്ത്യയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ശ്രമത്തെയാണ് പദ്ധതി പ്രതിനിധീകരിക്കുന്നത്.