ധാക്ക : ബംഗ്ലദേശ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷനൽ ആൻഡ് സ്ട്രറ്റീജിക് സ്റ്റഡീസിൽ (BIISS) നടന്ന ഒരു സെമിനാറിനിടയിൽ തെറ്റായ ഭൂപടം പ്രദർശിപ്പിച്ചതിനെതിരെ എതിർപ്പു രേഖപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ദിവസം ധാക്കയിൽ നടന്ന സെമിനാറിൽ ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമായാണു കാണിച്ചിരുന്നത്. ഇതു തെറ്റാണെന്നും ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും സെമിനാറിനിടെ ധാക്കയിലെ ഇന്ത്യന്‍ ഹൈക്കമിഷണർ സെക്കൻഡ് സെക്രട്ടറി പൂജ കുമാരി ഝാ പറഞ്ഞു. ബംഗ്ലദേശ് മുൻ ഹൈക്കമിഷണറായ അഹമ്മദ് താരിഖ് കരീം ആയിരുന്നു സെമിനാർ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനിടെ സ്ക്രീനിൽ കാണിച്ച ഭൂപടത്തിൽ ജമ്മു കശ്മീർ പാകിസ്ഥാന്റെ ഭാഗമായാണു രേഖപ്പെടുത്തിയിരുന്നത്.
ഭൂപടം ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ പൂജ കുമാരി പ്രഭാഷകന്റെ സംസാരത്തിൽ ഇടപെട്ട് എതിർപ്പ് രേഖപ്പെടുത്തി. ‘‘സാർ ഇത് തെറ്റായ ഭൂപടമാണ്. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഭാഗമാണ്’’ എന്നായിരുന്നു അവരുടെ പ്രതികരണം. മറുപടിയായി ഇതൊരു പ്രതീകാത്മക ചിത്രീകരണമാണെന്നും യഥാർഥ അതിർത്തികളെ പ്രതിനിധീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ പൂജ ഇന്ത്യയുടെ നിലപാട് ആവർത്തിച്ചു. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതിവിടെ തെറ്റായി രേഖപ്പെടുത്തിയെന്നും അതു ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും പൂജ വ്യക്തമാക്കി. പിന്നാലെ വിഷയം ശ്രദ്ധിച്ചെന്ന് താരിഖ് കരീം മറുപടിയും നൽകി. സെമിനാറിനിടെ പൂജ നടത്തിയ ഇടപെടൽ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നുണ്ട്.






























