ന്യൂഡൽഹി : പശ്ചിമേഷ്യയിൽ സംഘർഷം തുടങ്ങിയതിന് ശേഷം ഇറാനിൽ നിന്ന് 2,361 പേരെ സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം. വെള്ളിയാഴ്ച ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാളാണ് ഇക്കാര്യം അറിയിച്ചത്. ഇങ്ങനെ മടങ്ങിയെത്തിയവരിൽ ഇന്ത്യൻ വിദ്യാർത്ഥികളും മത്സ്യത്തൊഴിലാളികളും ഉൾപ്പെടും. ഇവർക്ക് പുറമെ മൂന്ന് വിദേശ പൗരന്മാരെയും ഇന്ത്യ രക്ഷപ്പെടുത്തിയിട്ടുണ്ട്. “സംഘർഷം തുടങ്ങിയ ശേഷം 2,361 ഇന്ത്യൻ പൗരന്മാരെയാണ് ഇറാനിൽ നിന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്. ഇതിൽ 2,060 പേർ അർമേനിയ വഴിയും 301 പേർ അസർബൈജാൻ വഴിയുമാണ് മടങ്ങിയത്. തിരിച്ചെത്തിയവരിൽ 1,041 പേർ ഇന്ത്യൻ വിദ്യാർത്ഥികളാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, ഗയാന എന്നിവിടങ്ങളിൽ നിന്നുള്ള ഓരോ പൗരന്മാരെയും ഇന്ത്യ സഹായിച്ചിട്ടുണ്ട്.
സംഘർഷം തുടങ്ങുമ്പോൾ ഏകദേശം 7,500 ഇന്ത്യക്കാർ ഇറാനിലുണ്ടായിരുന്നു,” എന്നും രൺധീർ ജയ്‌സ്വാൾ വിശദീകരിച്ചു. ഏപ്രിൽ 8-ന് ഇറാനും അമേരിക്കയും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ വലിയ രക്ഷാദൗത്യം നടന്നത്. ഇതിന്റെ ഭാഗമായി 312 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ കൂടി അർമേനിയ വഴി ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിച്ചതായി ഏപ്രിൽ 11-ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ സ്ഥിരീകരിച്ചിരുന്നു.





























