ന്യൂഡൽഹി : വ്യോമ സൈനിക മേഖലയിൽ കൂടുതൽ കരുത്തോടെ പറന്നുയരാൻ ഇന്ത്യ. അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ രാജ്യത്തു നിർമിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഇരട്ട എൻജിനുകളുള്ള അഡ്വാൻസ്ഡ് മീഡിയം കോംപാക്ട് എയർക്രാഫ്റ്റിന്റെ (എഎംസിഎ) പ്രോട്ടോടൈപ്പുകളുടെ അന്തിമ രൂപരേഖ അടുത്തവർഷമാദ്യം കാബിനറ്റ് സുരക്ഷാ സമിതിയുടെ (സിസിഎസ്) അംഗീകാരത്തിനായി അയയ്ക്കും. പ്രതിരോധ, ധന മന്ത്രാലയങ്ങളുടെ അനുമതി ലഭിച്ച ശേഷമാകും സിസിഎസിലേക്ക് അയയ്ക്കുകയെന്ന് കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ നിർമിക്കാൻ ഇന്ത്യ ഒരുങ്ങുന്നത്. ചൈനയുടെ ചെങ്ഡു ജെ -20, റഷ്യയുടെ സുഖോയ് –57 എന്നിവയ്ക്കാണ് നിലവിൽ അഞ്ചാം തലമുറ യുദ്ധവിമാനങ്ങളോട് ഏകദേശം സാമ്യമുള്ള സാങ്കേതികവിദ്യയുള്ളത്. എഎംസിഎയുടെ നിർമാണപദ്ധതിക്ക് 15,000 കോടി രൂപ ചെലവുവരുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. 2025 – 26 ൽ ആദ്യ പ്രോട്ടോടൈപ്പ് തയാറാകുമെന്നും 2030 ൽ നിർമാണം ആരംഭിക്കാമെന്നുമാണ് കരുതുന്നത്. നിലവിൽ, 30 – 32 ഫൈറ്റർ സ്ക്വാഡ്രണുകൾ മാത്രം കൈവശമുള്ള വ്യോമസേനയ്ക്കു പദ്ധതി നിർണായകമാണ്. 2018 ലാണ് വ്യോമസേനയ്ക്ക് എഎംസിഎ നിർമാണത്തിന് അനുമതി ലഭിച്ചത്.