ന്യൂഡല്‍ഹി : ഫോസിൽ ഇന്ധന ക്ഷാമം നികത്താൻ ഇന്ത്യ ഏകദേശം 76 ദശലക്ഷം കൽക്കരി (Coal) ടൺ ഇറക്കുമതി ചെയ്യാൻ ഒരുങ്ങുന്നു. ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ മൺസൂൺ സീസൺ ഇന്ത്യയുടെ കൽക്കരി ഉൽപ്പാദനത്തെയും വൈദ്യുത നിലയങ്ങളിലേക്കുള്ള വിതരണത്തെയും സാരമായി ബാധിച്ചേക്കാം. ഇത് മറികടക്കാനാണ് ഇന്ത്യ കൽക്കരി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം എടുത്തത്.
സെപ്റ്റംബർ വരെയുള്ള കൽക്കരി പ്രതിസന്ധി മറികടക്കാൻ കോൾ ഇന്ത്യ ലിമിറ്റഡ് 15 മില്ല്യൺ ടൺ കൽക്കരി ഇറക്കുമതി ചെയ്യും. ജൂലൈ അവസാനം ഈ കൽക്കരി ഇറക്കുമതി ചെയ്തു തുടങ്ങും. വിതരണക്ഷാമം ഒക്ടോബർ 15 വരെ തുടരുമെന്നാണ് അനുമാനം. ഇറക്കുമതി ചെയ്ത കൽക്കരി ഉപയോഗിച്ച് കൽക്കരി ദൗർലഭ്യം ഒരു പരിധി വരെ പരിഹരിക്കാൻ കഴിഞ്ഞേക്കും.





























