ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം. സൈപ്രസ് പതാകയുള്ള ജിഎഫ്എക്‌സ് ഗാലക്‌സി എന്ന കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിലുണ്ടായിരുന്ന 11 ഇന്ത്യൻ ജീവനക്കാരിൽ ഒരാളെ കാണാതായതായും പത്ത് പേരെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. ആക്രമണവിവരം പുറത്തുവന്നതോടെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സംഭവത്തെ അപലപിച്ചു. ഒമാനിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും ഒമാൻ അധികൃതരുമായി സഹകരിച്ച് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയാണെന്നും മന്ത്രാലയം അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ ഒമാൻ നൽകിയ സഹകരണത്തിന് നന്ദിയും വിദേശകാര്യ മന്ത്രാലയം രേഖപ്പെടുത്തി.
ആഗോള വ്യാപാരത്തിലെ പ്രധാന സമുദ്രമാർഗങ്ങളിലൊന്നായ ഹോർമുസ് കടലിടുക്കിലെ പുതിയ ആക്രമണം കപ്പൽ ഗതാഗത മേഖലയിലും ആശങ്ക ഉയർത്തിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടരുന്നതിനിടെയാണ് ചരക്കുകപ്പലിന് നേരെയുള്ള ആക്രമണം ഉണ്ടായത്. വെടിനിർത്തൽ കരാറിൽ നിന്ന് അമേരിക്ക പിന്മാറിയതിന് പിന്നാലെ ഗൾഫ് മേഖലയിൽ ഇറാൻ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ഞായറാഴ്ച പുലർച്ചെയാണ് യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ എന്നിവ ലക്ഷ്യമിട്ട് മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടന്നത്.





























