കുവൈത്ത് സിറ്റി: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളുടെയും പ്രൊഡക്ട് ഡിസ്‌പ്ലേ പ്ലാറ്റ്‌ഫോമുകളുടെയും പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്. റെസ്റ്റോറന്റുകൾക്കും ചെറുകിട ഭക്ഷ്യവ്യാപാര സ്ഥാപനങ്ങൾക്കും നേരിടേണ്ടി വരുന്ന അമിത സാമ്പത്തിക സമ്മർദം കുറയ്ക്കുന്നതിനും വിപണിയിൽ സുതാര്യത ഉറപ്പാക്കുന്നതിനുമായി വാണിജ്യ വ്യവസായ മന്ത്രി ഒസാമ ബൊവിധിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രമുഖ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമുകളും റെസ്റ്റോറന്റുകളും തമ്മിൽ നിലനിൽക്കുന്ന അസമത്വം പരിഹരിക്കുകയാണ് പുതിയ തീരുമാനത്തിന്റെ പ്രധാന ലക്ഷ്യം. നിലവിലെ സാഹചര്യത്തിൽ നിരവധി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വിപണിയിൽ വലിയ സ്വാധീനം നേടിയതോടെ ചെറുകിട-ഇടത്തരം ഭക്ഷണശാലകൾക്ക് ഉപഭോക്താക്കളിലെത്താൻ ഇവയെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥയാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ചില പ്രമുഖ ഡെലിവറി ആപ്പുകൾ ഈടാക്കുന്ന കമ്മീഷനുകളും മറ്റ് ഫീസുകളും റെസ്റ്റോറന്റുകളുടെ വരുമാനത്തിൽ വലിയ കുറവുണ്ടാക്കുന്ന തരത്തിലാണെന്നാണ് വിലയിരുത്തൽ. അമിതമായ ചാർജുകൾ കാരണം നിരവധി ചെറുകിട ഭക്ഷണശാലകൾ സാമ്പത്തിക പ്രതിസന്ധിയിലായെന്നും ചില സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഡെലിവറി പ്ലാറ്റ്‌ഫോമുകളുടെ ഉയർന്ന നിരക്കുകൾ കാരണം ഭക്ഷണ സ്ഥാപനങ്ങൾ വില വർധിപ്പിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഇതിന്റെ പ്രതിഫലനം സാധാരണ ഉപഭോക്താക്കളിലേക്കും എത്തുകയും വിപണിയിലെ വിലസ്ഥിരതയെ ബാധിക്കുകയും ചെയ്യുന്നുവെന്നാണ് അധികൃതരുടെ വിലയിരുത്തൽ.






























