ദുബായ്: യുഎഇയിൽ ജോലി വാഗ്ദാനവും വിസയും വാഗ്ദാനം ചെയ്ത് നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ്. വ്യാജ വാഗ്ദാനങ്ങളിൽ കുടുങ്ങി പണവും പ്രധാന രേഖകളും നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണമെന്ന് കോൺസുലേറ്റ് നിർദേശിച്ചു. അനധികൃത ഏജന്റുമാരോ വ്യക്തികളോ സമീപിച്ചാൽ ഒരു കാരണവശാലും പാസ്‌പോർട്ടുൾപ്പെടെയുള്ള രേഖകൾ കൈമാറരുതെന്നും അധികൃതർ വ്യക്തമാക്കി.
ജോലി ലഭ്യമാക്കാമെന്നും വിസ ശരിയാക്കിത്തരാമെന്നും പറഞ്ഞാണ് പലപ്പോഴും തട്ടിപ്പുകാർ ആളുകളെ സമീപിക്കുന്നത്. ആദ്യം വിശ്വാസ്യത നേടിയെടുത്ത ശേഷം പണവും രേഖകളും ആവശ്യപ്പെടുന്നതാണ് തട്ടിപ്പിന്റെ രീതിയെന്ന് കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. സാധാരണക്കാർക്ക് എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം ആസൂത്രിതമായാണ് ഇത്തരം തട്ടിപ്പുകൾ നടക്കുന്നതെന്നും അധികൃതർ ചൂണ്ടിക്കാട്ടി.































