ഡൽഹി : രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, വിദേശ രാജ്യങ്ങളിൽ കോടികളുടെ വാതുവെപ്പ് സജീവമാകുന്നു. ഇന്ത്യയിൽ വാതുവെപ്പ് കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പ്രമുഖ പ്രവചന വിപണിയായ ‘പോളി മാർക്കറ്റിൽ’ ഇതിനോടകം 26 മില്യൺ അമേരിക്കൻ ഡോളറിന്റെ ഇടപാടുകൾ നടന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വാതുവെപ്പ് വിപണിയിൽ ഏറ്റവും കൂടുതൽ പണം ഒഴുകിയത് തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ്. ആകെ നടന്ന 26 മില്യൺ ഡോളറിന്റെ വാതുവെപ്പിൽ 20 മില്യൺ ഡോളറും തമിഴ്‌നാട് ഫലത്തെ ലക്ഷ്യം വെച്ചുള്ളതാണ്.
തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം അധികാരത്തിലെത്തുമെന്നാണ് ഭൂരിഭാഗം വാതുവെപ്പുകാരും പ്രവചിക്കുന്നത്. പശ്ചിമ ബംഗാളിലെ ഫലത്തെച്ചൊല്ലി അഞ്ച് മില്യൺ ഡോളറിന്റെ വാതുവെപ്പാണ് നടന്നിരിക്കുന്നത്. ഇവിടെ 53 ശതമാനം പേരും തൃണമൂൽ കോൺഗ്രസ് അധികാരം നിലനിർത്തുമെന്ന പ്രതീക്ഷയിലാണ് പണം നിക്ഷേപിച്ചിരിക്കുന്നത് കേരളത്തിലെയും അസമിലെയും ഫലങ്ങൾ സംബന്ധിച്ചും വാതുവെപ്പ് വിപണിയിൽ സജീവമായ ചർച്ചകളും നിക്ഷേപങ്ങളും നടക്കുന്നുണ്ട്. കേരളത്തിൽ യുഡിഎഫ് വിജയിക്കുമെന്നാണ് പോളി മാർക്കറ്റിലെ പണമിടപാടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, അസമിൽ ബിജെപി ഭരണം നിലനിർത്തുമെന്നും പുതുച്ചേരിയിൽ 83 ശതമാനം ആളുകളും എൻഡിഎ സഖ്യത്തിന്റെ വിജയത്തിനായി വാതുവെച്ചിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.
പ്രധാനമായും ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് ഇത്തരം ആഗോള പ്ലാറ്റ്‌ഫോമുകളിൽ പണമിടപാടുകൾ നടക്കുന്നത്. ലോകത്ത് ക്രിപ്റ്റോ കറൻസി ഉപയോഗത്തിൽ മുൻപന്തിയിലുള്ള ഇന്ത്യയിൽ നിന്നാണ് ഇത്തരത്തിൽ വലിയൊരു തുക വിദേശ വിപണിയിലേക്ക് ഒഴുകിയിട്ടുള്ളതെന്നാണ് സൂചന. അന്വേഷണ ഏജൻസികളുടെ കണ്ണുവെട്ടിക്കാനായി കോഡ് ഭാഷകളും പ്രത്യേക കോഡ് നാമങ്ങളും ഉപയോഗിച്ചാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തിങ്കളാഴ്ച നടക്കാനിരിക്കെ, ആവേശകരമായ ഈ വാതുവെപ്പ് വിപണിയും രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടുകയാണ്.






























