ന്യൂഡൽഹി : ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ ലൈംഗികാതിക്രമ കേസിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആറ് വനിതാ താരങ്ങളിൽ ഒരാൾ താനാണെന്ന് വിനേഷ് ആദ്യമായി പരസ്യമായി വെളിപ്പെടുത്തി. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വൈകാരികമായ വീഡിയോയിലൂടെയാണ് വിനേഷ് മൗനം വെടിഞ്ഞത്. സുപ്രീം കോടതിയുടെ മാർഗനിർദ്ദേശങ്ങൾ അനുസരിച്ച് ഇരകളുടെ അന്തസ്സ് സംരക്ഷിക്കാൻ ഇതുവരെ പേര് വെളിപ്പെടുത്തിയിരുന്നില്ലെന്നും, എന്നാൽ നിലവിലെ സാഹചര്യങ്ങൾ തന്നെ ഇതിന് നിർബന്ധിതയാക്കുകയാണെന്നും വിനേഷ് പറഞ്ഞു. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ വെളിപ്പെടുത്തലുകൾക്ക് താൽപ്പര്യമില്ലായിരുന്നുവെന്ന് വിനേഷ് വീഡിയോയിൽ വ്യക്തമാക്കുന്നു.
ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആ ആറ് ഇരകളിൽ ഒരാൾ ഞാൻ തന്നെയാണ് എന്ന് എനിക്ക് ഇന്ന് പറയേണ്ടി വരികയാണ്. ഞങ്ങളുടെ മൊഴിയെടുക്കൽ നടപടികൾ കോടതിയിൽ ഇപ്പോഴും തുടരുകയാണ്. നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്ര കഠിനമാണെന്ന് ഓരോ കായികതാരത്തിനും അറിയാം. ബ്രിജ് ഭൂഷണിന്‍റെ ശക്തികേന്ദ്രമായ ഉത്തർപ്രദേശിലെ ഗോണ്ടയിൽ ഗുസ്തി ട്രയൽസുകൾ നടത്താനുള്ള ഫെഡറേഷന്‍റെ തീരുമാനമാണ് വിനേഷിനെ പ്രകോപിപ്പിച്ചത്.





























